മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമർശം: പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു
ചില നിയമസഭാംഗങ്ങൾ തീവ്രവാദ സ്വഭാവമുള്ളവരെ പ്രോത്സാഹിപ്പിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശത്തിൽ നിയമസഭ പ്രക്ഷുബ്ധമാകുന്നു. മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. നോട്ടീസ് സ്പീക്കർ നിരാകരിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ സഭ ബഹിഷ്കരിച്ചു.ആലുവക്കാരെ മുഖ്യമന്ത്രി അപമാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാവിലെ സഭ ചേർന്നപ്പോൾ ഞങ്ങൾ തീവ്രവാദികളാണോ എന്ന് മുഖ്യമന്ത്രി മറുപടി പറയണമെന്ന ബാഡ്ജ് ധരിച്ചാണ് പ്രതിപക്ഷാംഗങ്ങൾ സഭയിലെത്തിയത്.
ആലുവ എടത്തലയിൽ യുവാവിനെ പോലീസ് മർദിച്ചതുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി നല്കിയ നോട്ടീസിനു മറുപടി പറയവെയായിരുന്നു മുഖ്യമന്ത്രിയുടെ തീവ്രവാദ പരാമർശം.എടത്തല സ്വദേശി ഉസ്മാനെ പോലീസ് മർദിച്ച സംഭവത്തിൽ അൻവർ സാദത്താണ് അടിയന്തര പ്രമേയത്തിന് അനുമതിതേടി സംസാരിച്ചത്. എടത്തലയിൽ പോലീസ് ക്വട്ടേഷൻ സംഘത്തെപ്പോലെയാണു പ്രവർത്തിച്ചതെന്നു സാദത്ത് പറഞ്ഞിരുന്നു.
നോന്പ് തുറക്കാനുള്ള സാധനങ്ങളുമായി വീട്ടിലേക്ക് പോകുകയായിരുന്ന ഉസ്മാനെ പോലീസ് മൃഗീയമായി മർദിക്കുകയായിരുന്നു. പോലീസിനെ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യമാണെന്നു മുഖ്യമന്ത്രി വീണ്ടും തെളിയിച്ചിരിക്കയാണെന്നും അൻവർ സാദത്ത് പറഞ്ഞു.തുടർന്നു സംസാരിച്ച മുഖ്യമന്ത്രി രൂക്ഷമായ ഭാഷയിലാണ് പ്രതിപക്ഷത്തെ ആക്രമിച്ചത്. എടത്തലയിലെ അക്രമത്തിനു പിന്നിൽ തീവ്രവാദസ്വഭാവമുള്ള ചിലരാണെന്നും അവരെ പ്രതിപക്ഷത്തെ ചിലർ പിന്തുണയ്ക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
എടത്തലയിൽ പോലീസ് സംഘർഷത്തിന്റെ ഭാഗമാകുകയായിരുന്നില്ല വേണ്ടത്. സാധാരണക്കാരുടെ നിലയിലേക്ക് പോലീസ് താഴാൻ പാടില്ലെന്നതുകൊണ്ടാണ് സംഭവത്തിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.കളമശേരി ബസ് കത്തിക്കൽ കേസിലെ പ്രതികളും പ്രതിഷേധ മാർച്ചിന്റെ കൂട്ടത്തിൽ ഉണ്ടായിരുന്നു. അതിലുണ്ടായിരുന്നവരെ മുഴുവൻ പ്രതിപക്ഷത്തിന് അറിയില്ലെങ്കിലും ചിലരെ അറിയാമായിരിക്കും.
ആലുവ സ്വതന്ത്ര റിപ്പബ്ലിക്കാണെന്ന് ആരും കരുതരുത്. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ കെണിയിൽ പ്രതിപക്ഷം വീഴരുതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.