സര്‍വകക്ഷിയോഗത്തില്‍ കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെ നാട്ടുകാര്‍ കൈയ്യേറ്റം ചെയ്തു
കട്ടിപ്പാറ സർവകക്ഷിയോഗത്തിൽ നാട്ടുകാരുടെ പ്രതിഷേധം. യോഗത്തിൽ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് ആരോപിച്ച് നാട്ടുകാരിൽ ഒരു വിഭാഗമാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. കരിഞ്ചോലമലയിലുണ്ടായ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ എംഎൽഎ കാരാട്ട് റസാഖിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.യോഗത്തിന് ഒടുവില്‍ വിവിധ പാര്‍ട്ടികളുടെ ഓരോ പ്രതിനിധികള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയിരുന്നു. തങ്ങള്‍ക്ക് അവസരം നല്‍കിയില്ലെന്ന് ആരോപിച്ച് യുവാക്കള്‍ പ്രശ്നമുണ്ടാക്കുകയായിരുന്നു. തങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് മുന്നില്‍നിന്നത്. തങ്ങള്‍ പറയുന്നത് കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ എംഎല്‍എയെ തടയുകയായിരുന്നു.
തങ്ങളുടെ അഭിപ്രായം കേള്‍ക്കാതെ യോഗത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ പാടില്ലെന്നും യുവാക്കള്‍ നിലപാട് സ്വീകരിച്ചു. ഈസമയത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അന്തിമ തീരുമാനമെടുക്കാനായി മാറിയിരുന്ന് വേറെ യോഗം ചേര്‍ന്നു. ഇതു ശരിയായ നടപടിയല്ല. തങ്ങളുടെ അഭിപ്രായം കേള്‍ക്കണം. പ്രത്യേകം യോഗം ചേര്‍ന്ന് തീരുമാനമെടുക്കേണ്ട കാര്യമില്ലെന്ന് യുവാക്കള്‍ നിലപാട് സ്വീകരിച്ചു
യോഗത്തിനിടെ ഒരു വിഭാഗം നാട്ടുകാർ എംഎൽഎയെ തടഞ്ഞു. ഇതോടെ പോലീസും നാട്ടുകാരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. എംഎൽഎയെ പോലീസ് ഉടനെ സ്ഥലത്തുനിന്നു മാറ്റി.അതേസമയം കാണാതായിരിക്കുന്ന നഫീസയ്ക്കായി തെരച്ചിൽ തുടരാനും സർവകക്ഷിയോഗത്തിൽ തീരുമാനമായി. തിങ്കളാഴ്ചയും നഫീസയ്ക്കായി ദേശീയ ദുരന്തനിവാരണസേനയും ഫയർഫോഴ്സും പോലീസും ചേർന്ന് തെരച്ചിൽ നടത്തി. ഉരുൾപൊട്ടലിൽ 13 പേരാണ് മരിച്ചത്.