ജസ്നയെ ചെന്നൈയില്‍ കണ്ടതായി സാക്ഷിമൊഴി
കാണാതായ ജസ്ന മാർച്ച് 26 ന് ചെന്നൈയിലെത്തിയതായി സംശയം. ജസ്നയെ പോലെയുള്ള പെണ്‍കുട്ടി ചെന്നൈ അയനാവരം പെരിയാർ നഗറിലെത്തിലെത്തി ഫോണ്‍ ചെയ്തതായി സ്ഥലത്തെ കച്ചവടക്കാരൻ പറയുന്നു. സ്ഥലത്തുണ്ടായിരുന്ന മലയാളി ഇക്കാര്യം പിറ്റേദിവസം തന്നെ കേരള പൊലീസിനെ അറിയിച്ചിട്ടും അന്വേഷണമൊന്നും ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ മാർച്ച് 22 നാണ് ജസ്നയെ കാണാതായത്.
മാർച്ച് 26 നാണ് ജസ്നയെ പോലെയുള്ള ഒരു പെണ്‍കുട്ടിയെ അയനാവരത്ത് വച്ച് കണ്ടുവെന്ന് അവകാശപ്പെട്ടത് കൊല്ലം സ്വദേശിയായ അലക്സാണ്. അലക്സ് കടയ്ക്കരികില്‍ നില്‍ക്കുമ്പോഴാണ് പെണ്‍കുട്ടി അവിടെ നിന്നും ഫോണ്‍ ചെയ്തത്. തുടർന്ന് പെരിയാർ നഗറിലേക്കുള്ള വഴിയും ചോദിച്ചു. ഫോണില്‍ തമിഴിലാണോ മലയാളത്തിലാണോ സംസാരിച്ചതെന്ന് അറിയില്ല. എന്നോട് തമിഴിലാണ് വഴി ചോദിച്ചത്. മുഖത്ത് കണ്ണട ഉണ്ടായിരുന്നു. എന്നാല്‍ ഇത്രയും നാള്‍ കഴിഞ്ഞതിനാല്‍ ഡ്രസ്സ് ഓർമയില്ലെന്നും കടക്കാരന്‍ ഷണ്‍മുഖവേല്‍ പറഞ്ഞു.
സംഭവങ്ങളെ പറ്റി അലക്സ് പറയുന്നതിങ്ങനെ. കടക്കാരൻ ജസ്നയുടെ ഫോട്ടോ തിരിച്ചറിഞ്ഞു. പിന്നീട് പെരിയാർ നഗറില്‍ പോയി ജസ്നയെ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചില്ല. ഇക്കാര്യമെല്ലാം പിറ്റേ ദിവസം തന്നെ കേരള പൊലീസിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇനാം പ്രഖ്യാപിച്ചതിന് ശേഷം പലയിടങ്ങളില്‍ നിന്നും ജസ്നയെ കണ്ടതായി പലരും പറയുന്നുണ്ടെന്നും എല്ലാം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും അന്വേഷണസംഘം അറിയിച്ചു. എന്നാല്‍ സമ്മാനത്തുകയൊക്കെ പ്രഖ്യാപിക്കുന്നതിന് വളരെ മുൻപാണ് താൻ ഇക്കാര്യങ്ങള്‍ അറിയിച്ചെതെന്നാണ് അലക്സിന്‍റെ നിലപാട്.