അരവിന്ദ് കേജരിവാളിന്റെ സമരത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് പിണറായിയടക്കംനാലു മുഖ്യമന്ത്രിമാർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ സമരത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് നാലു മുഖ്യമന്ത്രിമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ നീതി ആയോഗ് യോഗത്തിനിടെയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി എന്നിവവർ മോദിയെ കണ്ടത്. കേജരിവാളിന്റെ സമരം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന്റെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഡൽഹി ലഫ്.ഗവർണറുടെ ഒൗദ്യോഗിക വസതിയിൽ സമരം നടത്തുന്ന കേജരിവാളിനെ കാണാൻ പിണറായി വിജയനടക്കം നാലു മുഖ്യമന്ത്രിമാർ അവസരം ചോദിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. ഇതേതുടർന്ന് മുഖ്യമന്ത്രിമാർ ഒരുമിച്ച് കേജരിവാളിന്റെ വസതിയിലെത്തി കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
ഇതിനുശേഷം ശനിയാഴ്ച രാത്രിയിൽ മാധ്യമങ്ങളെ കണ്ട മുഖ്യമന്ത്രിമാർ കേന്ദ്ര സർക്കാരിനെതിരേ ആഞ്ഞടിച്ചു. മമത ബാനർജിയാണു പ്രധാനമന്ത്രിയെ കടന്നാക്രമിച്ചത്. മോദിയുടെ മൂക്കിനു താഴെയുള്ള ഡൽഹിയിൽ ഒരാഴ്ചയായി തുടരുന്ന പ്രശ്നം പരിഹരിക്കാൻ സാധിക്കാത്തയാൾ എങ്ങനെയാണ് രാജ്യത്തിനു സംരക്ഷണം നൽകുന്നതെന്ന് മമത ചോദിച്ചു.
കേജരിവാളിനെ കാണാൻ ലഫ്.ഗവർണറോട് അനുമതി തേടുന്നതിനു മുന്പ് നാലു മുഖ്യമന്ത്രിമാരും കൂടിക്കാഴ്ച നടത്തിയിരുന്നു. ബംഗാളിലെ വൈരം മറികടന്നാണ് പിണറായി വിജയനും മമതാ ബാനർജിയും കൂടിക്കാഴ്ച നടത്തിയത്. കഴിഞ്ഞ മാസം കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്കിടെ പിണറായിയും മമതയും കണ്ടിരുന്നെങ്കിലും സംസാരിച്ചിരുന്നില്ല.
ലഫ്. ഗവർണറുടെ ഒൗദ്യോഗിക ഓഫീസിലാണ് കേജരിവാളും മൂന്ന് മന്ത്രിമാരും സമരം നടത്തുന്നത്. ഡൽഹിയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥർ തുടരുന്ന നിസഹകരണ സമരം അവസാനിപ്പിക്കുക, വീട്ടുപടിക്കൽ റേഷൻ എത്തിക്കാനുള്ള പദ്ധതിക്ക് അനുമതി നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം. മനീഷ് സിസോദിയ, സത്യേന്ദർ ജയിൻ, ഗോപാൽ റായ് എന്നീ മന്ത്രിമാരും കേജരിവാളിനൊപ്പമുണ്ട്.