പ്രണാബ് മുഖർജിക്കെതിരെ മകൾ
ആർഎസ്എസ് വേദിയിൽ പ്രസംഗിക്കാനൊരുങ്ങുന്ന മുൻ രാഷ്ട്രപതി പ്രണാബ് മുഖർജിയോട് എതിർപ്പു പ്രകടിപ്പിച്ച് അദ്ദേഹത്തിന്റെ മകളും കോണ്ഗ്രസ് നേതാവുമായ ശർമിഷ്ഠ മുഖർജി രംഗത്ത്. പ്രണാബ് മുഖർജിയുടെ നാഗ്പുർ സന്ദർശനം വ്യാജ വാർത്തകൾ ചമയയ്ക്കാനുളള അവസരമാണ് ബിജെപിക്കു തുറന്നുനൽകിയതെന്നും ഇതു തന്റെ പിതാവ് മനസിലാക്കുമെന്നാണു കരുതുന്നതെന്നും ശർമിഷ്ഠ തുറന്നടിച്ചു.
അദ്ദേഹത്തിന്റെ വാക്കുകൾ ഒരുപക്ഷേ മറന്നുപോയേക്കാം, പക്ഷേ ദൃശ്യങ്ങൾ ബാക്കിയുണ്ടാകും. ആ ദൃശ്യങ്ങൾക്കൊപ്പം ആർഎസ്എസ് നുണകൾ പ്രചരിപ്പിക്കും. ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങളെക്കുറിച്ച് പ്രണാബ് മനസിലാക്കുമെന്നാണു പ്രതീക്ഷിക്കുന്നു- ശർമിഷ്ഠ ട്വിറ്ററിൽ കുറിച്ചു.
പ്രണാബ് മുഖർജിയുടെ നാഗ്പുർ സന്ദർശനവുമായി ബന്ധപ്പെട്ട് ശർമിഷ്ഠ ബിജെപിയിൽ ചേരുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്ഥാനാർഥിയായി ശർമിഷ്ഠ മത്സരിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതിനു പിന്നാലെയാണ് ഈ ആരോപണങ്ങൾ തള്ളി ശർമിഷ്ഠ മുഖർജി രംഗത്തുവന്നത്. കോണ്ഗ്രസ് വിടേണ്ടിവന്നാൽ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും ശർമിഷ്ഠ പറഞ്ഞു.
അതേസമയം, വ്യാഴാഴ്ചത്തെ ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കാൻ പ്രണാബ് മുഖർജി നാഗ്പൂരിലെത്തി. വിമാനത്താവളത്തിൽ ആർഎസ്എസ് പ്രവർത്തകർ പ്രണാബിനെ സ്വീകരിച്ചു. ആർഎസ്എസ് ആസ്ഥാനത്ത് നടക്കുന്ന വാർഷിക പരിശീലന ക്യാന്പിന്റെ സമാപന സമ്മേളനത്തിന്റെ മുഖ്യാതിഥിയായാണു പ്രണാബ് നാഗ്പൂരിൽ എത്തിയിരിക്കുന്നത്.
മുതിർന്ന കോണ്ഗ്രസ് നേതാവുകൂടിയായ പ്രണാബ് മുഖർജി ആർഎസ്എസ് പരിപാടിയിൽ പങ്കെടുക്കരുതെന്നു ചൂണ്ടിക്കാട്ടി കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവർ കത്തയച്ചിരുന്നു. എന്നാൽ പരിപാടിയിൽ പങ്കെടുക്കുമെന്നായിരുന്നു പ്രണാബിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് എന്തു പറയാനുണ്ടെങ്കിലും അത് നാഗ്പൂരിൽ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.