സ്മൃതി ഇറാനിയെ വാർത്താവിനിമയ മന്ത്രാലയത്തിന്റെ ചുമതലയിൽനിന്ന് ഒഴിവാക്കി
ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വർഷം മാത്രം ബാക്കിനിൽക്കെ മോദി സർക്കാരിൽ വീണ്ടും അഴിച്ചുപണി. തുടർച്ചയായി വിവാദങ്ങൾ സൃഷ്ടിക്കുന്ന സ്മൃതി ഇറാനിയെ വാർത്താവിനിമയ മന്ത്രാലയത്തിന്റെ ചുമതലയിൽനിന്ന് പ്രധാനമന്ത്രി ഒഴിവാക്കി. സഹമന്ത്രിയായിരുന്ന രാജ്യവർധൻ സിംഗ് റാത്തോഡിനാണ് പകരം ചുമതല നൽകിയിട്ടുള്ളത്.
റെയിൽവേ മന്ത്രി പിയൂഷ് ഗോയലിനു ധനമന്ത്രാലയത്തിന്റെ അധിക ചുമതല കൂടി നൽകി. വൃക്കമാറ്റ ശസ്ത്രക്രിയയ്ക്കു വിധേയനായ അരുണ് ജയ്റ്റ്ലി തിരിച്ചെത്തുന്നതു വരെയാണ് ഗോയലിനു മന്ത്രാലയത്തിന്റെ ചുമതലയുള്ളത്. തിങ്കളാഴ്ച ശസ്ത്രക്രിയയ്ക്കു വിധേയനായ മന്ത്രി ഓഫീസിൽ തിരിച്ചെത്താൻ രണ്ടു മാസമെടുക്കുമെന്നാണ് സൂചന. ഇതേതുടർന്നാണ് ധനവകുപ്പ് ഗോയലിനെ ഏൽപ്പിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചത്.
വാർത്താവിനിമയ വകുപ്പിൽനിന്നു പുറത്തായതോടെ സ്മൃതി ഇറാനിക്ക് ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ ചുമതലയാണ് ഇനി അവശേഷിക്കുന്നത്. കേരളത്തിൽനിന്നുള്ള അൽഫോൻസ് കണ്ണന്താനം കൈകാര്യം ചെയ്തിരുന്ന ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിൽനിന്ന് അദ്ദേഹത്തെ മാറ്റി. എസ്.എസ്.അലുവാലിയയ്ക്കാണ് കണ്ണന്താനത്തിനു പകരമായി ഈ വകുപ്പിന്റെ ചുമതല നൽകിയിരിക്കുന്നത്. ഇതോടെ ടൂറിസം വകുപ്പ് മാത്രമാണ് കണ്ണന്താനത്തിന് അവശേഷിക്കുന്നത്.
മോദി മന്ത്രിസഭയിൽ ഇത് രണ്ടാം തവണയാണ് സ്മൃതി ഇറാനിക്കു വകുപ്പുകൾ നഷ്ടപ്പെടുന്നത്. നേരത്തെ, 2015-ൽ ഹൈദരാബാദ് സർവകലാശാലയിൽ രോഹിത് വെമുല ജീവനൊടുക്കിയ സംഭവം രാജ്യവ്യാപക പ്രതിഷേധമുയർത്തിയതോടെ, പ്രതിഷേധങ്ങൾക്ക് ഒരു പരിധിവരെ കാരണക്കാരിയായ സ്മൃതി ഇറാനിക്ക് മാനവവിഭവശേഷി വകുപ്പ് നഷ്ടപ്പെട്ടിരുന്നു.
വാർത്താവിനിമയ മന്ത്രാലയത്തിലെത്തിയതിനുശേഷവും ഇറാനി തുടർച്ചയായി വിവാദങ്ങൾ സൃഷ്ടിച്ചതിനെ തുടർന്നാണ് ഇക്കുറിയും പുറത്തുപോകുന്നതെന്നാണു സൂചന. ദേശീയ ചലച്ചിത്ര പുരസ്കാര വിതരണവുമായി ബന്ധപ്പെട്ടും പ്രസാർഭാരതിയുമായി ബന്ധപ്പെട്ടും സ്മൃതി ഇറാനി നടത്തിയ ഇടപെടലുകൾ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ചലച്ചിത്ര പുരസ്കാര വിതരണ വിവാദത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദും കേന്ദ്രസർക്കാരിനെ അതൃപ്തി അറിയിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.