പെട്രോളിന്‍റെയും ഡീലസലിന്‍റെയും നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു: കേരളത്തിൽ ഇന്ധന വില കുറയും
ദിനം പ്രതി ഇന്ധന വില കുതിച്ചുയരുന്പോൾ അൽപാശ്വാസമേകി സംസ്ഥാന സർക്കാർ. പെട്രോളിന്‍റെയും ഡീലസലിന്‍റെയും നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് നിർണായ തീരുമാനം കൈക്കൊണ്ടത്.
എന്നാൽ എത്ര രൂപ കുറയ്ക്കണമെന്ന കാര്യം ധനകാര്യവകുപ്പ് തീരുമാനിക്കും. പുതുക്കിയ നിരക്ക് ജൂണ്‍ ഒന്നു മുതൽ പ്രാബല്യത്തിൽ വരും.
കേന്ദ്ര സർക്കാർ വിലകുറയ്ക്കൽ നടപടികൾ കൈക്കൊള്ളുന്ന മുറയ്ക്കു കേരളം ഈ ഇളവു പിൻവലിക്കും. പെട്രോളിന് 32.02 ശതമാനവും (19.50 രൂപ) ഡീസലിന് 25.58 ശതമാനവും (15.51 രൂപ) ആണു കേരളം ഈടാക്കുന്ന നികുതി.
ഇന്ധന വില വർധിച്ചതോടെ സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലും അടുത്തിടെ വൻ വർധനയാണുണ്ടായത്. 600 കോടിയോളം രൂപയാണ് ഇന്ധന നികുതിയായി പ്രതിമാസം സംസ്ഥാന സർക്കാരിനു ലഭിക്കുന്നത്. ഇത്തരത്തിൽ അധികം ലഭിക്കുന്ന തുക വേണ്ടെന്നു വച്ച് ഇന്ധനവില കുറയ്ക്കണമെന്ന ആവശ്യം ശക്തമായിരുന്നു.