പോലീസ് തലപ്പത്ത് അഴിച്ചുപണിക്ക് സാധ്യത : ലോക്നാഥ് ബെഹ്റയെ മാറ്റിയേക്കും
സംസ്ഥാനത്ത് ഗുരുതരമായ ക്രമസമാധാന പ്രശ്നങ്ങള്‍ ഉയര്‍ന്നു വന്ന സാഹചര്യത്തില്‍ പോലീസ് തലപ്പത്ത് അഴിച്ചുപണിക്ക് സാധ്യത ഉള്ളതായാണ് റിപ്പോര്‍ട്ട്.ഇക്കാര്യത്തില്‍ സി പി ഐ എം ഇടപെട്ടു എന്ന സൂചനകളും
പുറത്തുവന്നിടുണ്ട്.ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്നും ലോക്നാഥ് ബെഹ്റയെ മാറ്റണമെന്ന് മുഖ്യമന്ത്രിയോട് സിപിഎം നേതൃത്വം ആവശ്യപ്പെട്ടുവെന്നും സൂചനയുണ്ട്.ഈ ആവശ്യം സിപിഐ ഉൾപ്പടെയുള്ള ഘടകകക്ഷികളും മുഖ്യമന്ത്രി പിണറായി വിജയന് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്.രണ്ടുവർഷം പിന്നിടുന്ന പിണറായി സർക്കാരിന് പോലീസിന്റെ പ്രവർത്തനം വലിയ തലവേദന സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എന്നാണ് വിലയിരുത്തല്‍.
പോലീസ് കുത്തഴിഞ്ഞ അവസ്ഥയിലായ സ്ഥിതിയിൽ ഇനിയും തൽസ്ഥിതി തുടർന്നാൽ സർക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഇപ്പോഴുണ്ടാക്കിയിരിക്കുന്ന തകരാർ വർധിപ്പിക്കുകയുള്ളുവെന്ന വാദം പിണറായിക്ക് മുന്നിൽ ശക്തമായി നിൽക്കുകയാണ്. ബെഹ്റയെ ഡിജിപി സ്ഥാനത്ത് നിന്ന് വിജിലൻസ് ഡയറക്ടർ സ്ഥാനത്തേയ്ക്ക് മാറ്റുന്നതിനെക്കുറിച്ചാണ് ആലോചന നടക്കുന്നത്. വിജിലൻസ് ഡയറക്ടർ എൻ.സി.അസ്താന ബിഎസ്എഫ് ഡയറക്ടർ സ്ഥാനം ഏറ്റെടുത്ത് കേന്ദ്രത്തിലേക്ക് പോയ സാഹചര്യത്തിൽ വിജിലൻസിന് നാഥനില്ലാത്ത അവസ്ഥയാണ്.
ഈ ഒഴിവിലേയ്ക്ക് പകരം നിയമനം നടത്തേണ്ട സാഹചര്യം കൂടി പരിഗണിച്ചായിരിക്കും സ്ഥലമാറ്റം. ഡിജിപിമാരായ എ.ഹേമചന്ദ്രൻ, ഋഷിരാജ് സിംഗ് എന്നിവരെയാണ് ബെഹ്റയുടെ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. വ്യാഴാഴ്ച വൈകിട്ട് ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ അടിയന്തരയോഗം വിളിച്ചിട്ടുണ്ട്.ഡിജിപിയെ മാറ്റണമെന്ന ആവശ്യം മന്ത്രിമാരിൽ ചിലരും ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ഉന്നയിച്ചതായാണ് വിവരം.