നിപ്പ വൈറസ് ഉറവിടം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി :ആദ്യം മരിച്ച സാബിത്ത് മലേഷ്യയിൽ പോയിട്ടില്ലെന്ന് യാത്രരേഖ
നിപ്പാ വൈറസ് ലക്ഷണവുമായി സംസ്ഥാനത്ത് ആദ്യം മരിച്ച സൂപ്പിക്കടയിലെ സാബിത്ത് മലേഷ്യയിൽ പോയിട്ടില്ലെന്ന് യാത്രരേഖ. സാബിത്തിന്റെ പാസ്പോർട്ട് അനുസരിച്ച് 2017ൽ അദ്ദേഹം പോയത് യുഎഇയിലേക്കാണ്. 2017 ഫെബ്രുവരിയിൽ പോയ സാബിത്ത് ആറ് മാസം ദുബായിലുണ്ടായിരുന്നതായും റിപ്പോർട്ട്. സാബിത്തിൽനിന്നാണ് നിപ്പാ പടർന്നതെന്നു സംശയം നിലനിന്നിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിന്‍റെ യാത്ര രേഖകൾ പരിശോധിച്ചത്.
നിപ്പാ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനായി പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. സാബിത്തിനെക്കുറിച്ചുള്ള വിവരങ്ങളാണ് വടകര റൂറല്‍ എസ്പി ജി. ജയദേവിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുന്നത്.മരിക്കുന്നതിനു മുമ്പ് സാബിത്ത് ചെയ്ത കാര്യങ്ങളാണ് പ്രധാനമായും പോലീസ് അന്വേഷിക്കുന്നത്. സാബിത്ത് വിദേശരാജ്യത്ത് ജോലിയുള്ളയാളായിരുന്നു. മരിക്കുന്നതിന് ഏതാനും മാസം മുമ്പാണ് എത്തിയത്. ഈ സാഹചര്യത്തിലാണ് യാത്രാപശ്ചാത്തലം പരിശോധിക്കാന്‍ തീരുമാനിച്ചത്.
സാബിത്തിന്റെ സഹോദരൻ സാലിഹും മലേഷ്യയിൽ പോയിട്ടില്ലെന്നു പാസ്പോർട്ടിൽനിന്ന് മനസ്സിലായിട്ടുണ്ട്. ഇതിനു പുറമെ, മരിച്ച നഴ്സ് ലിനിയുടെ വിദേശയാത്രകളും അന്വേഷണത്തിനു വിധേയമാക്കുന്നുണ്ട്. ലിനിയുടെ ഭർത്താവ് സജീഷിനോട് ഇതു സംബന്ധിച്ച് പൊലീസ് അന്വേഷിച്ചതായും വിവരമുണ്ട്.സ്രവ സാംപിളുകൾ അയയ്ക്കാതിരുന്നതിനാൽ സാബിത്തിന്റെ മരണം നിപ്പ മൂലമാണോയെന്നു സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. വവ്വാലുകളിൽ വൈറസ് കണ്ടെത്തിയിട്ടില്ലാത്ത സാഹചര്യത്തിൽ ഈ അന്വേഷണം നിർണായകമാകും. കിണർ വൃത്തിയാക്കാൻ കൂടിയ ഇതരസംസ്ഥാന തൊഴിലാളികളെ കണ്ടെത്താനും ശ്രമങ്ങൾ നടക്കുന്നുണ്ട്.