ക്രൂഡ് വില താഴ്ന്നിട്ടും ഇന്ധന വില കയറുന്നു : എണ്ണകമ്പനികളുടെ കൊള്ളയടി
ക്രൂഡ് വില താന്നിട്ടും ഇന്ധനവിലയിൽ കുറവുവരുത്താതെ എണ്ണ കന്പനികൾ. ക്രൂഡ് ഓയിൽ ഉത്പാദനം ജൂലൈ ഒന്നു മുതൽ കൂട്ടാൻ സൗദി അറേബ്യയും റഷ്യയും തീരുമാനിച്ചതിനു പിന്നാലെ ക്രൂഡ് വിലയിൽ കുറവുവന്നിട്ടും എണ്ണ കന്പനികൾ ശനിയാഴ്ചയും ഇന്ധനവില വർധിപ്പിച്ചു. ഇതു വ്യാപക ആക്ഷേപങ്ങൾക്കും കാരണമാകുകയാണ്.
കഴിഞ്ഞ ആഴ്ച വീപ്പയ്ക്കു 80 ഡോളറിനു മുകളിലായിരുന്ന ബ്രെന്റ് ഇനം ക്രൂഡിന്റെ വില വെള്ളിയാഴ്ച 76.10 ഡോളറിലേക്കു താണു. കൂടാതെ, ഡബ്ള്യുടിഐ ഇനം 67.55 ഡോളറായി. ഇത്തരത്തിൽ ക്രൂഡ് വില താന്നിട്ടും ഇന്നു പെട്രോളിനു ലിറ്ററിനു ശരാശരി 15 പൈസയും ഡീസലിനു ശരാശരി 16 പൈസയുടെയും വർധനവാണ് ഉണ്ടായിട്ടുള്ളത്.
കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ ഇന്നത്തെ വില ശരാശരി 80.89 രൂപയാണ്. ഡീസലിനാകട്ടെ ഒരു ലിറ്ററിനു ശരാശരി 73.58 രൂപയുമായി. ഇന്നലെയിത് യഥാക്രമം 80.74 രൂപയും 73.42 രൂപയുമായിരുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ ശരാശരി വില 82.15 രൂപയും ഡീസലിന് 74.76 രൂപയുമാണ്.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ആരംഭിച്ച ഇന്ധന വില വർധനയിൽ ഇതുവരെയായി പെട്രോളിനു മൂന്നര രൂപയിലധികവും ഡീസലിനു മൂന്നര രൂപയ്ക്കടുത്തുമാണു വില ഉയർന്നിട്ടുള്ളത്. രണ്ടു വർഷമായി സൗദി അറേബ്യയും റഷ്യയും ഉത്പാദനം നിയന്ത്രിച്ചു നിർത്തിയിരിക്കുകയായിരുന്നു. ഇതേത്തുടർന്നാണു ക്രൂഡ് വില ഇരട്ടിയിലേറെ ആയത്. ജൂലൈയിൽ ഉത്പാദനം കുറേശെ വർധിപ്പിച്ചു തുടങ്ങുമെന്ന പ്രഖ്യാപനം വന്നതോടെയാണു ക്രൂഡ് വില താണത്.