വിപ്ലവ നായിക നങ്ങേലിയുടെ ജീവിത കഥ സിനിമയാകുന്നു
കേരള വിപ്ലവ ചരിത്രത്തില്‍ ജന്മിത്തത്തിനെതിരെ പോരാടിയ ധീര വനിത നങ്ങേലിയുടെ ജീവിത കഥ അഭ്രപാളിയില്‍ പുനര്‍ജനിക്കുന്നു.സംവിധായകന്‍ വിനയനാണ് നങ്ങേലിയുടെ ജീവിതം സിനിമയിലൂടെ പുനരാവിഷ്കരിക്കുന്നത്.മാറുമറയ്ക്കല്‍ സമരത്തിന്റെ ഭാഗമായി മുല മുറിച്ച് ജന്മിയുടെ മുഖത്തെറിഞ്ഞ ആദ്യത്തെ വിപ്ലവകാരിയാണ് നങ്ങേലി.”ഇരുളിന്റെ നാളുകള്‍” എന്ന്പേരിട്ടിരിക്കുന്ന സിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങും.നങ്ങേലിയുടെ യഥാര്‍ത്ഥ കഥ പറഞ്ഞാല്‍ അത് വിവാദമാകുമെന്നും ചരിത്രകാരന്മാര്‍ പുണ്യാളന്മാരായി ചിത്രീകരിച്ച പല ബിംബങ്ങളും ഉടയുമെന്നും പലരും പറഞ്ഞതിനാലാണ് ഈ സിനിമ ഇത്രയും വൈകിയതെന്നും വിനയന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
19-ാം നൂറ്റാണ്ടിൽ ബ്രിട്ടനിലെ ബെക്കിംഗ്ഹാം കൊട്ടാരം വരെ എത്തിയ കേരളത്തിലെ ധീര വനിതയുടെ പേരാണ് ‘നങ്ങേലി’ . കേരളത്തില്‍ നടമാടിയ മുലക്കരം എന്ന പ്രാകൃത നിയമത്തിനെതിരെ പോരാടിയ ധീര.സ്ത്രീയുടെ ആത്മാഭിമാനത്തിനും , മാറുമറയ്ക്കാനുള്ള അവകാശത്തിനു വേണ്ടിയും തൻറെ യ്യൗവ്വന കാലം മുഴുവൻ പൊരുതി മുപ്പതാം വയസ്സിൽ ജീവത്യാഗം ചെയ്ത ചേർത്തലയിലെ ആ അവർണ്ണ സുന്ദരി നങ്ങേലിയുടെ കഥ.
നങ്ങേലിയുടെ കഥ സിനിമയാകുന്നതോടെ കുഞ്ഞാലി മരക്കാർ, മാമാങ്കം, കായംകുളം കൊച്ചുണ്ണി, കാളിയൻ തുടങ്ങി ഇതിഹാസ സിനിമകളുടെ പട്ടികയിൽ നങ്ങേലി കൂടി എത്തുകയാണ്. മലയാളത്തില്‍ നങ്ങേലി ആവാന്‍ പറ്റിയ നല്ല നായിക ആരായിരിക്കും? സംവിധായകന്‍ ആരെ തിരഞ്ഞെടുക്കും എന്നിങ്ങനെ പ്രേക്ഷകരുടെ ഇടയില്‍ സിനിമയെ കുറിച്ച് അറിയാനുള്ള ആകാംഷ കൂടിയിരിക്കുകയാണ്.
നങ്ങേലിയുടെ കഥ ഇങ്ങനെ…
രാജഭരണം താഴ്ന്ന ജാതിക്കാരിലെ സ്ത്രീകൾക്ക് മാറുമറയ്ക്കുന്നതിന് നികുതി ഏർപ്പെടുത്തി.മുലക്കരം എന്നാണ് ഈ നികുതി അറിയപ്പെട്ടത്. എന്നാൽ നങ്ങേലി മുലക്കരം ഒടുക്കിയില്ല. ഇത് പിരിക്കാനെത്തിയ രാജകിങ്കരനോട് അവരുടെ രണ്ടു മുലകളും ഛേദിച്ചു ചേമ്പിലയിൽ വച്ച്, ഇനി മുലക്കരം തരേണ്ടതില്ലല്ലോയെന്ന് ചോദിച്ചതായി പറയപ്പെടുന്നു. വൈകുന്നേരത്തോടെ നങ്ങേലി രക്തം വാർന്ന് മരിച്ചു. നങ്ങേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമർന്ന ചിതയിലേക്ക് എടുത്തുചാടി ഭർത്താവായ കണ്ടപ്പനും രക്തസാക്ഷിയായി. ഈ സംഭവത്തിനു ശേഷവും മുലക്കരം പിരിക്കുന്നത് തുടർന്നു. ഒടുവിൽ മലയാള വർഷം 986-ൽ (എ.ഡി 1810) ശ്രീമൂലം തിരുനാൾ ആണ് മുലക്കരം നിർത്തലാക്കിയത്. നങ്ങേലി മരിച്ച സ്ഥലം മുലച്ചിപ്പറമ്പ് എന്ന പേരിൽ അറിയപ്പെട്ടു.