കേരളത്തെ കലാപത്തിലേക്ക് തള്ളിയിടാന്‍ ആര്‍ എസ് എസ് ഗൂഡാലോചന: കോടിയേരി ബാലകൃഷ്ണന്‍
കേരളത്തെ കലാപത്തിലേക്ക് തള്ളിയിടാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. ഇതിന്റെ ഇരയാണ് ആര്‍എസ്എസുകാര്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ സിപിഐ എം പളളൂര്‍ ലോക്കല്‍ കമ്മറ്റിയംഗവും മാഹി നഗരസഭാ മുന്‍ കൗണ്‍സിലറുമായ കെ പി ദിനേശ്ബാബു.ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജനാധിപത്യ മാര്‍ഗത്തില്‍ മുന്നോട്ടു പോയാല്‍ ഗുണമില്ലെന്ന് കണ്ട ആര്‍ എസ് എസ് കലാപത്തിന് ശ്രമിക്കുന്നതിന്റെ മുന്നോടിയായാണ് ഈ നിഷ്ഠൂരമായ കൊലപാതകം നടത്തിയത്
കണ്ണൂരിന്റെ മണ്ണിലെ സമാധാനം ഇല്ലാതാക്കുകയും അക്രമരാഷ്ട്രീയവും കലാപ ശ്രമങ്ങളും സംസ്ഥാനമാകെ വ്യാപിപ്പിക്കുകയും ചെയ്യാന്‍ ആര്‍ എസ് എസ് നേതൃത്വം തീരുമാനിച്ചിരിക്കയാണ്.നാടിന്റെ സമാധാനവും സന്തോഷവും നശിപ്പിച്ച് വര്‍ഗീയ രാഷ്ട്രീയത്തിന് മേല്‍ക്കൈ ഉണ്ടാക്കാമെന്ന ആര്‍ എസ് എസ് കണക്കുകൂട്ടല്‍ കേരളത്തില്‍ വിലപ്പോവില്ല.
ഇരുളിന്റെ മറപറ്റി വെട്ടിവീഴ്ത്താവുന്ന ഒന്നല്ല പുരോഗമന രാഷ്ട്രീയം. ജനാധിപത്യത്തെയും മതനിരപേക്ഷതയേയും കഴുത്തറുത്തില്ലാതാക്കാന്‍ സാധിക്കില്ല. ഈ നാടിന്റെ പുരോഗമന ശബ്ദങ്ങള്‍ ആയിരമായിരം ദിനേശ്ബാബുമാരിലൂടെ മുഴങ്ങുക തന്നെ ചെയ്യുമെന്നും കോടിയേരി തന്റെ ഫെയ്സ് ബുക്കിൽ കുറിച്ചു.