കർണാടകയിലെ രാഷ്ട്രീയക്കളിയിൽ ബിജെപിക്കു കനത്ത തിരിച്ചടി

കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാൻ നാളെത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. നാളെ നാലുമണിക്കു മുൻപുതന്നെ വോട്ടെടുപ്പു നടത്തണമെന്നാണു നിർദേശം. ഭൂരിപക്ഷം തെളിയിക്കാൻ സമയം നൽകണമെന്ന ബിജെപിയുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. വോട്ടെടുപ്പിന് രഹസ്യബാലറ്റ് വെണമെന്ന ബിജെപിയുടെ ആവശ്യവും കോടതി തള്ളി. എംഎൽഎമാരുടെ സത്യപ്രതിജ്ഞയും പ്രോട്ടം സ്പീക്കറുടെ തിരഞ്ഞെടുപ്പും നാളെ നാലിനു മുമ്പ് തീർക്കണം.

ഗവർണർ എന്തടിസ്ഥാനത്തിലാണ് ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചതെന്ന് ജസ്റ്റിസ് എ.എസ്.സിക്രി ചോദിച്ചു. ഭൂരിപക്ഷമില്ലാത്ത ബിജെപിയെയാണോ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത്. എല്ലാം കണക്കിന്റെ കളിയാണ്. ഭൂരിപക്ഷം തീരുമാനിക്കേണ്ടത് ഗവർണറാണ്. ബിജെപി ആദ്യം ഭൂരിപക്ഷം സഭയിൽ തെളിയിക്കട്ടെ, ഗവർണ്ണറുടെ നടപടിയിൽ വിധി പിന്നീടു പറയാമെന്നും കോടതി പറഞ്ഞു.

സർക്കാരുണ്ടാക്കാൻ തങ്ങൾക്കാണു ഭൂരിപക്ഷമെന്നു ചൂണ്ടിക്കാട്ടി കോൺഗ്രസ്- ജെഡിഎസ് സഖ്യം നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ആംഗ്ലോ ഇന്ത്യൻ പ്രതിനിധിയെ നാമനിർദേശം ചെയ്യാനുള്ള ഗവർണറുടെ നിർദേശവും കോടതി തടഞ്ഞത് ബിജെപിക്കു വൻ ക്ഷീണമായി. കേസ് പരിഗണിച്ചപ്പോൾ എത്രയും വേഗം വിശ്വാസവോട്ടെടുപ്പ് നടത്തുന്നതിനെക്കുറിച്ച് കോടതി ആരാഞ്ഞിരുന്നു. കോൺഗ്രസും ജനതാദളും ഇതിനോട് അനുഭാവം പ്രകടിപ്പിച്ചെങ്കിലും ബിജെപി എതിര്‍ക്കുകയായിരുന്നു. വോട്ടെടുപ്പ് രഹസ്യബാലറ്റിലൂടെ വേണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചിട്ടില്ല.

അതേസമയം, കോടതിയിൽ നൽകിയ യെഡിയൂരപ്പയുടെ കത്തിൽ എംഎൽഎമാരുടെ പേരില്ല. കോൺഗ്രസ് – ജനതാദൾ സഖ്യം നൽകിയ കത്തിൽ പേരുകള്‍ പരാമർശിച്ചിട്ടുണ്ട്. ബിജെപിയുടെ കത്തുകളിൽ വലിയ ഒറ്റക്കക്ഷിയാണെന്നും പുറമേനിന്നു പിന്തുണയുണ്ടെന്നുമാണു പറഞ്ഞിരിക്കുന്നത്.

error: Content is protected !!