കർണാടക നിയമസഭയിലെ നടപടിക്രമങ്ങൾ ചാനലുകളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യും
ബിജെപി എംഎൽഎ കെ.ജി. ബൊപ്പയ്യയെ കർണാടക നിയമസഭയിൽ പ്രോടെം സ്പീക്കറായി നിയമിച്ചതിനെതിരായ ഹർജിയിൽ കോണ്‍ഗ്രസിനു ഭാഗികനേട്ടം. പ്രോടെം സ്പീക്കറായി ബൊപ്പയ്യ തുടരുമെങ്കിലും കർണാടക നിയമസഭയിലെ നടപടിക്രമങ്ങൾ ചാനലുകളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യാൻ കോടതി ഉത്തരവിട്ടു. ഇതോടെ കോണ്‍ഗ്രസ് ഹർജി പിൻവലിക്കാൻ തയാറായി. സത്യപ്രതിജ്ഞയും വിശ്വാസവോട്ടെടുപ്പും മാത്രമേ സഭയിൽ നടക്കാവൂ എന്നും മറ്റു നടപടികൾ പാടില്ലെന്നും കോടതി ആവർത്തിച്ചു.
മുതിർന്ന അംഗത്തെ പ്രോടെം സ്പീക്കറാക്കണമെന്നായിരുന്നു കോണ്‍ഗ്രസ് കോടതിയിൽ ആവശ്യപ്പെട്ടത്. കോണ്‍ഗ്രസിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന്റെ വാദങ്ങൾ കേട്ട കോടതി, ബൊപ്പയ്യയുടെ നിയമനം പരിശോധിക്കണമെങ്കിൽ നോട്ടീസ് നൽകേണ്ടിവരുമെന്നും അങ്ങനെയായാൽ വിശ്വാസ വോട്ടെടുപ്പ് നീട്ടേണ്ടിവരുമെന്നും മുന്നറിയിപ്പു നൽകി. മുതിർന്ന അംഗത്തെ പ്രോടെം സ്പീക്കർ ആക്കാതിരുന്ന സാഹചര്യങ്ങൾ മുൻപും ഉണ്ടായിട്ടുണ്ടെന്ന് ജസ്റ്റീസ് എസ്.എ.ബോബ്ഡെ പറഞ്ഞു. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട ഹർജി പരിഗണിച്ച ജസ്റ്റീസുമാരായ എ.കെ. സിക്രി, എസ്.എ. ബോബ്ഡേ, അശോക് ഭൂഷണ് എന്നിവരടങ്ങിയ ബെഞ്ചാണ് ശനിയാഴ്ചയും ഹർജി കേട്ടത്.
എട്ടു തവണ എംഎൽഎ ആയ കോണ്‍ഗ്രസ് അംഗം ആർ.വി. ദേശ്പാണ്ഡേയെ മറികടന്നാണു നാലു തവണ മാത്രം എംഎൽഎ ആയിട്ടുള്ള ബൊപ്പയ്യയെ പ്രോ ടെം സ്പീക്കറെ നിയമിച്ചത്. വിശ്വാസവോട്ടെടുപ്പ് നിയന്ത്രിക്കേണ്ടത് പ്രോ ടെം സ്പീക്കറാണ്. ബൊപ്പയ്യയുടെ നിയമനം ബിജെപിക്ക് അനുകൂലമായി മാറും എന്നതിനാലാണ് കോണ്‍ഗ്രസ് എതിർക്കുന്നത്. 2009-13ൽ സ്പീക്കറായിരിക്കേ 16 എംഎൽഎമാരെ അയോഗ്യരാക്കിയ തീരുമാനത്തിന് സുപ്രീംകോടതി ബൊപ്പയ്യയെ ശാസിച്ചിട്ടുണ്ട്.
ബിജെപി സർക്കാർ അധികാരത്തിലെത്തിയ 2008ൽ പ്രോ-ടെം സ്പീക്കറായതു ബൊപ്പയ്യ ആയിരുന്നു. തുടർന്ന് അദ്ദേഹം ഡെപ്യൂട്ടി സ്പീക്കറായി. ജഗദീഷ് ഷെട്ടാർ രാജിവച്ചതിനെത്തുടർന്ന് 2009 മുതൽ 2013 വരെ ബൊപ്പയ്യ സ്പീക്കറായും പ്രവർത്തിച്ചു.
ബി.എസ്. യെദിയൂരപ്പയുടെ ഉറ്റ അനുയായിയാണു ബൊപ്പയ്യ. 2011-ൽ യെദിയൂരപ്പ സർക്കാർ വിശ്വാസവോട്ട് തേടുന്നതിനു മുന്‍പ് 11 വിമത ബിജെപി എംഎൽഎമാരെയും അഞ്ച് സ്വതന്ത്ര എംഎൽഎമാരെയും ബൊപ്പയ്യ അയോഗ്യരാക്കിയിരുന്നു. അതോടെ യെദിയൂരപ്പ അവിശ്വാസപ്രമേയത്തെ അതിജീവിച്ചു.
ഈ നടപടി ചോദ്യം ചെയ്ത് 11 ബിജെപി എംഎൽഎമാർ നല്കിയ അപ്പീൽ പരിഗണിച്ച ജസ്റ്റീസുമാരായ സിറിയക് ജോസഫ്, അൽത്തമാസ് കബീർ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ബൊപ്പയ്യയുടെ നടപടിക്കെതിരേ രൂക്ഷ വിമർശനം നടത്തിയിരുന്നു.