ജോയ് പീറ്റര്‍ ;ഒരുകാലഘട്ടത്തെ ത്രസിപ്പിച്ച ഗായകന്
സാജു ഗംഗാധരന്,
ന്യൂസ് വിങ്ങ്സ്.
ഇന്നലെ അന്തരിച്ച ഗായകന് ജോയ് പീറ്റര്‍ വെറുമൊരു ഗായകന് എന്നതിനുപരി ഒരുകാലഘട്ടത്തിന്റെ മലബാറിന്റെ സംഗീത ചരിത്രം കൂടിയാണ്.മരണവാര്‍ത്ത അറിഞ്ഞത് മുതല്‍ വടക്കേ മലബാറിലെ ഒരു കൂട്ടം ആരാധകര്‍ ആ വാര്‍ത്ത വിശ്വസിക്കാനാവാതെ തരിച്ചു നിന്നതും അതുകൊണ്ടാണ് .1990കളില്‍ ഗാനമേള വേദികള്‍ കേരളത്തിന്റെ മനസ് കീഴടക്കിയക്കാലം.ജോയ് പീറ്റര്‍ എന്ന തലശ്ശേരിയുടെ ഗായകന് ആലാപന മികവുകൊണ്ടും,വേദികളിലെ വ്യത്യസ്ത പ്രകടനം കൊണ്ടും ആസ്വാദക മനസ് കീഴടക്കി.ജോയ് മനസറിഞ്ഞ് ആടി പാടിയപ്പോള്‍ ആസ്വാദകര്‍ ,ഒപ്പം ആടിയും പാടിയും ആ പ്രകടനം ആസ്വദിച്ചു.
തെന്നിന്ത്യന്‍ ചലച്ചിത്ര ഗാനങ്ങള്‍ അതേ ആലാപന മികവോടെ ,ചിലപ്പോള്‍ അതിനുമപ്പുറം പാടി മികച്ചതാക്കി ജോയ്.ഗാനമേള വേദികളുടെ അതുവരെ ഉണ്ടായിരുന്ന പരമ്പരാകത രീതിയെ പൊളിച്ചെഴുതിയതില്‍ പ്രധാന പങ്ക് വഹിച്ച ഗായകനാണ് ജോയ്.തെന്നിന്ത്യന്‍ ചടുല ഗാനങ്ങള്‍ അതിനൊത്ത നൃത്ത ചുവടോടെ വേദിയില്‍ അവതരിച്ചപ്പോള്‍ ജോയ് എന്ന ഗായകനെ ജനം മനസില്‍ കുടിയിരുത്തി. തമിഴ് ഗാനങ്ങളും, ഹിന്ദി ചലച്ചിത്രങ്ങളില്‍ മാത്രം കണ്ട ഡിസ്കോ പാട്ടുകളും, ജോയ് പീറ്ററിലൂടെ കേരളിതിന്റെ ഗ്രാമങ്ങള്‍ അടുത്തറിഞ്ഞു.അങ്ങനെ തലശേരി ജഗന്നാഥന്റെ മണ്ണില്‍ നിന്നും തുടങ്ങിയ ആ സംഗീത യാത്ര വിദേശ രാജ്യങ്ങളിലടക്കം എത്തി.
ജോയ് പീറ്റര്‍ എത്ര വേദികള്‍ പിന്നിട്ടു എന്ന് ചോദിച്ചാല്‍ അടുത്ത ചങ്ങാതികള്കള്ക്ക് പോലും ഉത്തരം മുട്ടും .കേരളത്തിന്റെ മുക്കിലും മൂലയിലും ജോയ് എന്ന ഗായകന് പാടിയിട്ടുണ്ട്.ഇന്ത്യയില്‍ പലയിടത്തും ,അതുപോലെ വിദേശത്തും.പോയിടത്തെല്ലാം സൗഹൃദത്തിന്റെ വലിയ വലയം ജോയ് കാത്തുസൂക്ഷിച്ചു.അതുകൊണ്ടുതന്നെ ജോയ് പാടുന്ന വേദി അന്വേഷിച്ച് ഗാനമേള കാണുന്ന ആരാധകര്‍ കൂടി.ഈ സ്നേഹമാണ് സോഷ്യല്‍ മീഡിയയില്‍ ഇന്നലെ രാത്രിമുതല്‍ പ്രകടമായതും.
ഇങ്ങനെ ആയിരുന്നു ജോയ് ,ഈ സംഗീത ലോകത്ത്നിന്നാണ് ജോയ് എന്നന്നേക്കുമായി വിടപറഞ്ഞത്.ആരോടും ഒന്നും പറയാതെ.പലതും ബാക്കിയാക്കിയാണ് ആ മടക്കം .ചിലതെല്ലാം ഓര്‍മ്മിപ്പിക്കുന്നുമുണ്ട് ആ ജീവിതം,കലയ്ക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ജോയ് പീറ്റര്‍ എന്ന കലാകാരന് അര്‍ഹിക്കുന്ന പരിഗണന ആരെങ്കിലും നല്‍കിയോ?.നമ്മുടെ ജീവിത ഇടങ്ങളില്‍ പരിചിതരായ ജോയ് പീറ്ററെ പോലുള്ളഎത്ര കലാകാരന്മാര് ഇനിയും ഉണ്ട് ? ഈ ചോദ്യങ്ങളെല്ലാം ബാക്കിയവുകയാണ് ഇവിടെ .ഗായികയായ റാണിയാണ് ഭാര്യ. മക്കൾ: ജിതിൻ, റിതിൻ.