കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് : 70 ശതമാനം പോളിംഗ്
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 70 ശതമാനം പോളിംഗ്. വൈകിട്ട് ആറു വരെയുള്ള കണക്കുകളാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. അന്തിമ കണക്കുകൾ പുറത്തുവന്നതിനുശേഷം മാത്രമേ പോളിംഗ് ശതമാനത്തിൽ വ്യക്തത കൈവരൂ.
ബംഗളുരുവിലെ ഹെബ്ബാളിലെ ഒരു പോളിംഗ് ബൂത്തിൽ അടുത്ത ദിവസം വീണ്ടും വോട്ടെടുപ്പ് നടക്കും. വോട്ടിംഗ് മെഷീനെ സംബന്ധിച്ചു പരാതികൾ ഉയർന്നതിനെ തുടർന്നാണ് റീപോളിംഗ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. ചിലയിടങ്ങളിൽ സംഘർഷങ്ങൾ ഒഴിവാക്കിയാൽ പൊതുവേ സമാധാനപരമായാണ് വോട്ടെടുപ്പ് പൂർത്തിയായത്. രാജാജിനഗറിൽ വൈദ്യുത ബന്ധം നഷ്ടമായതായും റിപ്പോർട്ടുകളുണ്ട്. മറ്റു ചില ബൂത്തുകളിലും വോട്ടിംഗ് യന്ത്രത്തിനു തകരാർ കണ്ടെത്തിയിരുന്നു.
ഹംപി നഗറിലെ ബൂത്തിൽ ബിജെപി പ്രവർത്തകനെ മർദിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസും ബിജെപിയും തമ്മിൽ സംഘർഷമുണ്ടായി. ബെലഗവിയിൽ ഹിജാബ് ധരിച്ചെത്തിയ സ്ത്രീകളെ വോട്ടു ചെയ്യുന്നതിൽനിന്നു തടഞ്ഞത് വാക്കേറ്റത്തിനിടയാക്കി. പിന്നീട് ഇവരെ വനിത ഉദ്യോഗസ്ഥർ പരിശോധിച്ചശേഷമാണ് വോട്ട് രേഖപ്പെടുത്താൻ അനുവദിച്ചത്.