കർണ്ണാടക തെരഞ്ഞെടുപ്പ് ഇന്ന്
കർണാടക നിയമസഭയിലേക്കുള്ള “ദേശീയ’ തെരഞ്ഞെടുപ്പ് ഇന്നു നടക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പെങ്കിലും രാജ്യമൊട്ടാകെ ഒറ്റുനോക്കുന്ന നിർണായക തെരഞ്ഞെടുപ്പാണ് കർണാടക ഇന്ന് നടത്തുന്നത്. കോൺഗ്രസ് പാർട്ടിക്കും രാഹുൽ ഗാന്ധിക്കും എന്നതുപോലെ ബിജെപിക്കും മോദി-അമിത് ഷാ കൂട്ടുകെട്ടിനും അതീവ നിർണായകമാണ് കർണാടക നൽകുന്ന ജനവിധി. ഇരുപാർട്ടികളും ലക്ഷ്യം വയ്ക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള നിർണായക ചുവടുവയ്പാണ്.
224 ൽ 222 മണ്ഡലങ്ങളിലേക്കാണ് ഇന്നു വോട്ടെടുപ്പ് നടക്കുന്നത്. ബിജെപി സ്ഥാനാർഥിയുടെ മരണംമൂലം ജയനഗര മണ്ഡലത്തിലെയും, തിരിച്ചറിയൽ കാർ ഡുകൾ പിടിച്ചെടുത്തതിനെത്തുടർന്ന് ആർആർ നഗറിലെയും വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്. ഭരണകക്ഷിയായ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോ ടിഞ്ച് മത്സരമാണു നടക്കുന്നത്. സ്വാധീനം നിലനിർത്താൻ ജെഡി-എസും ശക്തമായി രംഗത്തുണ്ട്. ചൊവ്വാഴ്ച വോട്ടെണ്ണും.
1985ൽ രാമകൃഷ്ണ ഹെഗ്ഡെയുടെ നേതൃത്വത്തിൽ ജനതാ പാർട്ടി അധികാരം നിലനിർത്തിയതിനു ശേഷം കർണാടകത്തിൽ ഒരു കക്ഷിയും തുടർച്ചയായി അ ധികാരത്തിലെത്തിയിട്ടില്ല. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കോൺഗ്രസും മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ നേതൃത്വത്തിൽ ബിജെപിയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കർണാടകത്തിൽ തൂക്കുസഭയായിരിക്കുമെന്നാണു വിവിധ തെരഞ്ഞെടുപ്പു സർവേകൾ പറയുന്നത്.
ഏതാനും സർവേകൾ കോൺഗ്രസ് മുന്നിലെത്തുമെന്നു പറയുന്നുണ്ട്. തൂക്കുസഭയാണെങ്കിൽ ജെഡി-എസ് പിന്തുണയോടെ ബിജെപി അധികാരത്തിലെത്താനാണു സാധ്യത. 150 സീറ്റ് നേടുമെന്ന് ആദ്യം പറഞ്ഞിരുന്ന ബിജെപി അധ്യക്ഷൻ അമിത് ഷാ ഇപ്പോൾ പറയുന്നത് 130 സീറ്റ് നേടുമെന്നാണ്. മത്സരം കടുത്തതാണെന്ന് ഇതിൽനിന്നു വ്യക്തമാണ്. 113 സീറ്റാണു കേവല ഭൂരിപക്ഷത്തിനു വേണ്ടത്.