വരാപ്പുഴ കസ്റ്റഡി മരണം: കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെൻഷൻ

വരാപ്പുഴ പൊലീസ് കസ്റ്റഡി മരണക്കേസിൽ ഐജി എസ്. ശ്രീജിത്ത് ഡിജിപിക്കു നൽകിയ പ്രാഥമിക റിപ്പോർട്ടിനെ തുടര്‍ന്നാണ് നോർത്ത് പറവൂർ സിഐ ക്രിസ്പിൻ സാം, വരാപ്പുഴ എസ്ഐ ദീപക്, ഗ്രേഡ് എഎസ്ഐ സുധീർ, സീനിയർ സിപിഒ സന്തോഷ് ബേബി എന്നിവരെ സസ്പെൻഡ് ചെയ്തത്. ശ്രീജിത്തിനെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്ത റൂറൽ ടൈഗർ ഫോഴ്സിലെ മൂന്നു പൊലീസുകാരെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു.

അതിനിടെ, വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണം കൊലപാതകം ആണെന്ന് ആരോപിച്ചു പോലീസ് ഉദ്യോഗസ്ഥർക്കെതിരെ ലോകായുക്തയിൽ പരാതി. എറണാകുളം കുന്നത്തുനാടു സ്വദേശി എം.വി.ഏലിയാസാണു പരാതി നൽകിയത്.

ഇതു പരിഗണിച്ച ലോകായുക്ത ജസ്റ്റിസ് പയസ് സി. കുര്യാക്കോസ്, ഉപലോകായുക്ത ജസ്റ്റിസ് കെ.പി.ബാലചന്ദ്രൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരാതി ഫയലിൽ സ്വീകരിച്ചു. എതിർകക്ഷികളായ എ.വി.ജോർജ്, ദീപക്, ജിതിൻ രാജ്, സന്തോഷ് കുമാർ, സുമേഷ് എന്നിവർക്ക് നോട്ടിസ് അയച്ചു.

error: Content is protected !!