ബിജെപി എംഎല്‍എ മകളെ പീഡിപ്പിച്ചു; പ്രതിഷേധിച്ച പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു

ബിജെപി എംഎല്‍എ മകളെ പീഡിപ്പിച്ചതില്‍ പ്രതിഷേധിച്ച പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീട്ടിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച യുവതിയുടെ പിതാവാണ് പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്.. ഇന്നലെ യോഗിയുടെ വീടിനു മുന്നില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്ത യുവതിയുടെ പിതാവ് എങ്ങനെയാണ് മരിച്ചത് എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. സാധാരണ മരണമാണെന്നാണ് പൊലീസിന്റെ വാദമെങ്കിലും കസ്റ്റഡിയിലിരിക്കെ മരിച്ചതിനാല്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൂടുതല്‍ കുരുക്കിലായിരിക്കുകയാണ്.

ഇന്നലെ രാവിലെയാണ് യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ യുവതിയും കുടുംബവും ആത്മഹത്യക്ക് ശ്രമിച്ചത്. ഓഫീസിന് മുന്നിലെത്തിയ ഇവര്‍ എണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഉത്തര്‍പ്രദേശില്‍ ഉനോയിലെ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറും അനുയായികളും ഒരു വര്‍ഷം മുമ്പ് തന്നെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ ആരോപണം. പരാതി നല്‍കിയിട്ടും കുറ്റവാളികള്‍ക്ക് എതിരെ ഒരു നടപടിയും ഉണ്ടായില്ലെന്നും കുടുംബത്തെ പ്രതികള്‍ ഭീഷണിപ്പെടുത്തുകയാണെന്നും യുവതി ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതിപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്നും യുവതി പറഞ്ഞു. തുടര്‍ന്നാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

പൊലീസെത്തി യുവതിയേയും വീട്ടുകാരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഇന്ന് കാലത്താണ് യുവതിയുടെ പിതാവ് മരിച്ച വിവരം പൊലീസ് അറിയിക്കുന്നത്. ഇന്നലെ നടന്ന ആത്മഹത്യാശ്രമത്തെ കുറിച്ചോ യുവതിയുടെ പിതാവിന്റെ മരണത്തെ സംബന്ധിച്ചോ ഇതുവരെ യോഗി നിലപാട് വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

error: Content is protected !!