വിദ്യാർഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച അധ്യാപിക റിമാന്‍ഡില്‍
കോളജ് വിദ്യാർഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച കേസിൽ അറസ്റ്റു ചെയ്ത അധ്യാപിക നിർമലാദേവിയെ റിമാന്‍ഡ് ചെയ്തു. സ്വകാര്യ ആർട്സ് കോളജിലെ അസി. പ്രഫസറാണ് നിർമലാദേവി. ഏപ്രില്‍ 28 വരെയാണ് റിമാന്‍ഡ് ചെയ്തത്. ബി.എസ്.സി മാത്സ് മൂന്നാം വർഷ വിദ്യാർഥിനികളായ നാലു പേരെ മധുര കാമരാജ് സർവകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഇംഗിതത്തിന് വഴങ്ങാൻ പ്രേരിപ്പിച്ച കുറ്റത്തിനു കഴിഞ്ഞ ദിവസമാണ് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.
വീട് അടച്ചുപൂട്ടി അകത്ത് കഴിയുകയായിരുന്ന ഇവരെ മൂന്ന് മണിക്കൂറിലേറെ സമയത്തിനു ശേഷം വാതിൽ പൊളിച്ച് അകത്തുകടന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോളജ് മാനേജ്മന്റ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.
ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിയാല്‍ പരീക്ഷകളിൽ കൂടുതൽ മാർക്ക് ലഭിക്കുമെന്നും സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് ബിരുദം വരെ അനായാസമായി നേടാമെന്നും സാമ്പത്തിക നേട്ടമുണ്ടാവുമെന്നും പറഞ്ഞാണ് നിർമലാദേവി വിദ്യാർഥിനികളെ പ്രലോഭിപ്പിച്ചത്. ഇവരുടെ ഇരുപത് മിനിറ്റ് നീണ്ട ടെലിഫോൺ സംഭാഷണം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെയാണ് നടപടി.