പ്രശ്നം പരിഹരിച്ചു : “മോഹൻലാൽ” വിഷുവിന് തന്നെ എത്തും
സാജിദ് യഹിയ സംവിധാനം ചെയ്യുന്ന “മോഹൻലാൽ’ എന്ന ചിത്രത്തിന്‍റെ കഥയുമായി ബന്ധപ്പെട്ട തർക്കം പരിഹരിച്ചു. പരാതിക്കാരനായിരുന്ന കലവൂർ രവികുമാറിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകിയാണ് പരാതി തീർപ്പാക്കിയത്. ചിത്രം 14ന് തന്നെ റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
സംവിധായകനും തിരക്കഥാകൃത്തുമായ കലവൂർ രവികുമാറിന്റെ പരാതിയിൽ ചിത്രത്തിന്‍റെ റിലീസ് തൃശൂർ ജില്ലാ കോടതി ബുധനാഴ്ച സ്റ്റേ ചെയ്തിരുന്നു. “മോഹൻലാലിനെ എനിക്കിപ്പോൾ ഭയങ്കര പേടിയാണ്’ എന്ന തന്റെ കഥാസമാഹാരത്തെ അനുകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന കലവൂറിന്‍റെ പരാതിയിലായിരുന്നു കോടതി നടപടി.
2005-ൽ പ്രസിദ്ധീകരിച്ച കഥയാണിത്. 2006-ൽ പുസ്തകരൂപത്തിൽ ആദ്യ എഡിഷൻ പുറത്തിറക്കി. 2012 ൽ രണ്ടാമത്തെ എഡിഷനും ഇറക്കിയെന്നാണ് കലവൂർ കോടതിയെ ബോധിപ്പിച്ചത്. തുടർന്നാണ് വിഷയത്തിൽ നഷ്ടപരിഹാരം നൽകാൻ ചിത്രത്തിന്‍റെ അണിയറക്കാർ തയാറായത്. ഇതോടെ പരാതി കോടതി തീർപ്പാക്കുകയായിരുന്നു.
മഞ്ജു വാര്യർ, ഇന്ദ്രജിത്ത് സുകുമാരൻ തുടങ്ങിയവരാണ് മോഹൻലാലിൽ പ്രധാന വേഷങ്ങളിലെത്തുന്നത്. മോഹൻലാൽ ആരാധികയായ മീനൂട്ടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മഞ്ജു അവതരിപ്പിക്കുന്നത്. 14ന് വിഷു ചിത്രങ്ങൾക്കൊപ്പം മോഹൻലാൽ തീയറ്ററുകളിൽ എത്തും.