ദേശീയ ചലചിത്ര പുരസ്കാരം; ശ്രീദേവി നടി, റിഥി സെൻ നടൻ, സഹനടന്‍ ഫഹദ് ഫാസില്‍
65–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം മലയാളത്തിന് വേണ്ടിയെന്ന് പറയാം. മികച്ച സംവിധായകൻ, ഗായകൻ, സഹനടൻ എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങളാണ് മലയാള ചിത്രങ്ങൾക്കു ലഭിച്ചത്. ഭയാനകം എന്ന ചിത്രത്തിലൂടെ ജയരാജ് മികച്ച സംവിധായകനായി. മോം എന്ന ചിത്രത്തിലൂടെ ശ്രീദേവി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. ബംഗാളി നടൻ റിഥി സെൻ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. അസമിൽനിന്നുള്ള വില്ലേജ് റോക്സ്റ്റാർസാണ് മികച്ച ചിത്രം. സംവിധായകൻ ശേഖർ കപൂർ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിൽ മികച്ച സഹനടനുള്ള പുരസ്കാരം നേടി. ഭയാനകം എന്ന ചിത്രത്തിലെ ‘പോയ്മറഞ്ഞ കാലം’ എന്ന ഗാനം ആലപിച്ച യേശുദാസാണ് മികച്ച ഗായകൻ. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ സജീവ് പാഴൂർ തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. ഭയാനകത്തിനായി ക്യാമറ ചലിപ്പിച്ച നിഖിൽ എസ്.പ്രവീണാണ് മികച്ച ഛായാഗ്രാഹകൻ. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരവും ഭയാനകത്തിനാണ്.
ടേക്ക് ഓഫിനും പാർവതിക്കും പ്രത്യേക ജൂറി പരാമർശം ലഭിച്ചു. പാര്‍വതിയുടെ അഭിനയം മികച്ചതായിരുന്നെന്നും അതു കൂടെ പരിഗണിച്ചാണ് സിനിമയ്ക്ക് പുരസ്‌കാരം നല്‍കുന്നതെന്ന് ജൂറി ചെയര്‍മാന്‍ ശേഖര്‍കപൂര്‍ പറഞ്ഞു. ടേക്ക് ഓഫിലെ പ്രകടനത്തിന് പാര്‍വതി മികച്ച നടിക്കുള്ള മത്സരത്തില്‍ അവസാന റൗണ്ട് വരെയെത്തിയിരുന്നു. മികച്ച പ്രൊഡക്‌ഷൻ ഡിസൈനിങ്ങിനുള്ള പുരസ്കാരവും ടേക്ക് ഓഫിലൂടെ സന്തോഷ് രാമൻ നേടി. കഥേതര വിഭാഗത്തിൽ മലയാളിയായ അനീസ് കെ. മാപ്പിളയുടെ സ്ലേവ് ജനസിസ് ആണ് പുരസ്കാരം നേടിയത്. വയനാട്ടിലെ പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രമാണ് സ്ലേവ് ജനസിസ്.
മലയാളത്തില്‍ നിന്ന് 15 ചിത്രങ്ങള്‍ പട്ടികയില്‍ ഉണ്ട്. ഹിന്ദി സിനിമകളുടെ നിലവാരം കുറഞ്ഞുവരുന്നുവെന്നും പ്രാദേശിക സിനിമകള്‍ മികച്ച നിലവാരം പുലര്‍ത്തിയെന്നും ജൂറി അധ്യക്ഷന്‍ പറഞ്ഞു.
പുരസ്കാരങ്ങള്‍
മികച്ച നടി: ശ്രീദേവി,
മികച്ച നടന്‍ റിദ്ദി സിങ്
മികച്ച തിരക്കഥ : തൊണ്ടിമുതലും ദൃക്ഷ്സാക്ഷിയും – സഞ്ജീവ് പാഴൂര്‍,മികച്ച അവലംബിത തിരക്കഥ ഭയനാകം – ജയരാജ് , ഛായഗ്രഹണം- നിഖില്‍ എസ് പ്രവീണ്‍ (ഭയാനകം), മികച്ച ഗായകന്‍ യേശുദാസ്( പോയ് മറഞ്ഞ കാലം), മികച്ച സഹനടി: ദിവ്യദത്ത (ഹിന്ദി) സംഗീതം: എ.ആർ.റഹ്മാൻ (കാട്രു വെളിയിടൈ) ∙ പശ്ചാത്തല സംഗീതം: എ.ആർ റഹ്മാൻ ∙ മികച്ച മെയ്ക് അപ് ആർടിസ്റ്റ്: രാം രജത് (നഗർ കീർത്തൻ) , കോസ്റ്റ്യൂം: ഗോവിന്ദ മണ്ഡൽ , പ്രൊഡക്‌ഷൻ ഡിസൈൻ: സന്തോഷ് രാജൻ (ടേക്ക് ഓഫ്) , എഡിറ്റിങ്: റീമ ദാസ് (വില്ലേജ് റോക്ക് സ്റ്റാർ)
വിവിധ ഭാഷകളിലെ മികച്ച ചിത്രം : ഹിന്ദി – ന്യൂട്ടന്‍ , തമിഴ് – ടു ലെറ്റ് , ഒറിയ – ഹലോ ആര്‍സി , ബംഗാളി – മയൂരക്ഷി , ജസാറി – സിന്‍ജാര്‍, മലയാളം- തൊണ്ടിമുതലും ദൃക്ഷ്സാക്ഷിയും
സ്‌പെഷല്‍ എഫക്ട്‌സ്, മികച്ച ആക്ഷന്‍ ഡയറക്ഷന്‍- ബാഹുബലി 2 , മികച്ച ഷോര്‍ട് ഫിലിം (ഫിക്ഷന്‍) – മയ്യത്ത് (മറാത്തി ചിത്രം) , സാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചിത്രങ്ങള്‍ – ഐ ആം ബോണി, വേല്‍ ഡണ്‍
പ്രത്യേക പരാമര്‍ശം : പാര്‍വതി (ടേക്ക് ഓഫ്) , പങ്കജ് ത്രിപാഠി (ന്യൂട്ടന്‍) , മോര്‍ഖ്യ (മറാത്തി ചിത്രം) , ഹലോ ആര്‍സി (ഒഡീഷ ചിത്രം).
പ്രത്യേക ജൂറി പുരസ്‌കാരം : എ വെരി ഓള്‍ഡ് മാന്‍ വിത് ഇനോര്‍മസ് വിങ്‌സ് , എജ്യുക്കേഷനല്‍ ചിത്രം : ദി ഗേള്‍സ് വി വേര്‍ ആന്‍ഡ് ദി വിമന്‍ വി വേര്‍ ,നോണ്‍ ഫീച്ചര്‍ ചിത്രം – വാട്ടര്‍ ബേബി