ഐ .എസ് കൊലപ്പെടുത്തിയ 39 പേരുടെ മൃതദേഹം തിങ്കളാഴ്ച്ച നാട്ടിലെത്തിക്കും
ഐ എസ് ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ 39 ഇന്ത്യക്കാരുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തും. മൃതദേഹം തിങ്കളാഴ്ച എത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹിന്ദോൺ വ്യോമതാവളത്തിൽനിന്ന് മൃതദേഹങ്ങളുമായി വിമാനം തിരിക്കുമെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
മൃതദേഹാവശിഷ്ടങ്ങള്‍ തിരികെ കൊണ്ടുവരാന്‍ വിദേശകാര്യ സഹമന്ത്രി വി.കെ സിംഗ് ഞായറാഴ്ച്ച ഇറാഖിലേക്ക് തിരിച്ചിരുന്നു. മടങ്ങിയെത്തുന്ന മന്ത്രി ആദ്യം അമൃത്സറിലും പിന്നീട് പാറ്റ്നയിലും കോൽക്കത്തയിലും എത്തി മരിച്ചവരുടെ ബന്ധുക്കൾക്ക് മൃതദേഹം കൈമാറും.
2014 ജൂണിലാണ് മൊസൂളിലെ നിര്‍മാണകമ്പനിയില്‍ ജോലിക്കാരായ ഇന്ത്യക്കാരെ ബാഗ്ദാദിലേക്കുള്ള യാത്രക്കിടെ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ഇവർ കൊല്ലപ്പെട്ടതായി കഴിഞ്ഞ മാര്‍ച്ച് 20 ന് സുഷമ സ്വരാജ് രാജ്യസഭയിൽ അറിയിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണു മരിച്ചവരെ തിരിച്ചറിഞ്ഞത്. കൂട്ടശവക്കുഴികളിൽ മറവു ചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങളെന്നും സുഷമ സ്വരാജ് പറഞ്ഞു.