ദയാവധത്തിന് സുപ്രീം കോടതിയുടെ അനുമതി
ദയാവധത്തിന് ഉപോധികളോടെ സുപ്രീം കോടതി അനുമതി നൽകി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ദയാവധത്തിന് അനുമതി നൽകിയിരിക്കുന്നത്. അഞ്ച് ജഡ്ജിമാരും വ്യത്യസ്ത വിധികൾ പുറപ്പെടുവിച്ചെങ്കിലും ദയാവധം അനുവദിക്കുന്ന കാര്യത്തിൽ യോജപ്പിലെത്തുകയായിരുന്നു. ഒരു ചികിത്സ കൊണ്ടും സ്വഭാവിക ജീവിതത്തിലേക്ക് തിരിച്ചു വരില്ലെന്ന് ഉറപ്പുള്ള, മരണതാത്പര്യം അറിയിക്കുന്ന വ്യക്തികള്‍ക്ക് ദയാവധത്തിന് അനുമതി നല്‍കാമെന്നാണ് സുപ്രീം കോടതിയുടെ വിധി. കോമണ്‍ കോസ് എന്ന സംഘടന നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് നിര്‍ണായകമായ വിധി.
മെഡിക്കല്‍ ബോര്‍ഡിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെ മാത്രമേ ദയാവധം നടപ്പാക്കാന്‍ സാധിക്കൂ. ജില്ലാ മജിസ്‌ട്രേറ്റ് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണം.അന്തസോടെ മരിക്കുകയെന്നത് ഏത് മനുഷ്യന്റെയും മൗലിക അവകാശമാണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
മരുന്ന് കുത്തി വച്ച് മരിക്കാന്‍ അനുവദിക്കില്ല. മറിച്ച് നിഷ്‌ക്രിയ ദയാവധത്തിനാണ് കോടതി അനുമതി നല്‍കിയിരുന്നത്. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചാണ് ഇതിനു അനുമതി നല്‍കുന്നതിന് തീരുമാനിച്ചിരിക്കുന്നത്. ദയാവധം നടപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ക്കും സുപ്രീം കോടതി രൂപം നല്‍കിയിട്ടുണ്ട്.