രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയഗാഥ

അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം വിജയക്കൊടി പാറിച്ച ബിജെപിക്ക് സ്വന്തം തട്ടകമായ രാജസ്ഥാനില്‍ തിരിച്ചടി. അടുത്തിടെ നടന്ന ലോക്സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ തുടര്‍ച്ചയായി തദ്ദേശതിരഞ്ഞെടുപ്പിലും രാജസ്ഥാനില്‍ ഭരണകക്ഷിയായ ബിജെപി തകര്‍ന്നടിഞ്ഞു. രാജസ്ഥാനില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ മറികടന്ന് വിജയക്കൊടി പാറിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ജില്ലാ പരിഷത്ത്, നഗരപാലിക, പഞ്ചായത്ത് സമിതി സീറ്റുകളില്‍ കൂടതലും കോണ്‍ഗ്രസ് നേടി. 20 പഞ്ചായത്ത് സമിതി സീറ്റുകളില്‍ പന്ത്രണ്ടും ആറ് മുനിസിപ്പല്‍ കൌണ്‍സില്‍ സീറ്റുകളില്‍ നാലും ആറ് ജില്ലാ പരിഷത്ത് സീറ്റുകളില്‍ നാലും കോണ്‍ഗ്രസ് നേടി.

ഭരണകക്ഷിയായ ബിജെപി ഒരു ജില്ലാ പരിഷത്ത് സീറ്റും എട്ടു പഞ്ചായത്ത് സമിതി സീറ്റുകളും രണ്ട് മുനിസിപ്പല്‍ സീറ്റുകളുമാണ് നേടിയത്. ഏതാനും ദിവസം മുന്‍പ് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ രണ്ടു ലോക്സഭാ സീറ്റുകളിലും ഒരു നിയമസഭാ സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചിരുന്നു. പഞ്ചായത്ത് സമിതിയില്‍ രണ്ടിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. രാജസ്ഥാനില്‍ ഈ വര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ തുടര്‍ച്ചയായി ഉണ്ടാകുന്ന തിരിച്ചടി സംസ്ഥാനം ഭരിക്കുന്ന ബിജെപിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

നഗര ഗ്രാമ മേഖലകളില്‍ കോണ്‍ഗ്രസ് നേടിയ വിജയം ജനങ്ങളുടെ ചിന്താഗതിയാണ് വെളിവാക്കുന്നതെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജസ്ഥാന്‍ സന്ദര്‍ശിക്കുന്നതിന് മുന്‍പുതന്നെ ഇവിടുത്തെ ജനങ്ങള്‍ അദ്ദേഹത്തിന് വ്യക്തമായ മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.

രാജസ്ഥാനിലെ ജുന്‍ജുനുവില്‍ വ്യാഴാഴ്ച മോദി ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’യുമായി ബന്ധപ്പെട്ട പരിപാടി ഉദ്ഘാടനം ചെയ്യാനെത്താനിരിക്കയാണ് ഇവിടുത്തെ തിരഞ്ഞെടുപ്പ് പരാജയം.തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിന് ബിജെപിക്കുള്ള ആഹ്വാനമാണെന്ന് മുഖ്യമന്ത്രി വസുന്ധര രാജെ പ്രതികരിച്ചു.

error: Content is protected !!