അവിശ്വാസ പ്രമേയം പരിഗണിച്ചില്ല; ഇരു സഭകളും നിര്‍ത്തിവച്ചു
വൈ എസ് ആര്‍ കോണ്‍ഗ്രസും ടിഡിപിയും മോദി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് ലോക്‌സഭ പരിഗണിച്ചില്ല. പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബഹളം ആരംഭിച്ചതോടെയാണ് നോട്ടീസ് പരിഗണിക്കാനാവില്ലെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ നിലപാട് എടുത്തത്. ഇതേ തുടര്‍ന്ന് പാര്‍ലമെന്റില്‍ വീണ്ടും ബഹളം ആരംഭിച്ചു.
ലോക്‌സഭ ഒരു മണിവരെയും രാജ്യസഭാ രണ്ടുവരെയും നിര്‍ത്തിവച്ചു. ആന്ധ്രവിഷയമുയര്‍ത്തി ഇരു സഭകളിലും പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത് ടിഡിപിയാണ്. സഭ ബഹളത്തില്‍ മുങ്ങിയതോടെയാണ് അവിശ്വാസ പ്രമേയ നോട്ടീസ് ലോക്‌സഭ പരിഗണിക്കാതിരുന്നത്.
ഇക്കാര്യത്തിൽ ശിവസേന നിലപാടു പ്രഖ്യാപിച്ചിട്ടില്ല. ടിഡിപിയെ അവർ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശിവസേനയെ അനുനയിപ്പിക്കാൻ ഉദ്ധവ് താക്കറെയുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ചർച്ച തുടരുകയാണ്.
ഇടതുപാർട്ടികൾ കൂടാതെ തൃണമൂൽ കോൺഗ്രസ്, അണ്ണാഡിഎംകെ, ബിജെഡി, തെലങ്കാനയിൽ നിന്നുള്ള എഐഎംഐഎം പാർട്ടികളും അവിശ്വാസ പ്രമേയത്തിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രയ്ക്കു പ്രത്യേക പദവി നൽകണമെന്ന വാഗ്ദാനം കേന്ദ്രം പാലിക്കുന്നില്ലെന്നാരോപിച്ച് വൈഎസ്ആർ കോൺഗ്രസ് ഇന്ന് അവിശ്വാസ പ്രമേയത്തിനു നോട്ടിസ് നൽകിയിരുന്നു. ഇതിന് വ്യാഴാഴ്ച ടിഡിപി പിന്തുണയും പ്രഖ്യാപിച്ചിരുന്നു.
എന്നാൽ മുന്നണിയുടെ ഭാഗമായിരിക്കെ അത്തരമൊരു നീക്കം ശരിയല്ലെന്ന് ഹൈദരാബാദിൽ പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ ചേർന്ന ടിഡിപി പൊളിറ്റ് ബ്യൂറോ യോഗം വിലയിരുത്തി. തുടർന്നാണ് പിന്തുണ പിൻവലിക്കാനും സ്വന്തമായി അവിശ്വാസ പ്രമേയ നോട്ടിസ് നൽകാനും തീരുമാനിച്ചത്. അതേസമയം പ്രതിപക്ഷ ബഹളത്തെത്തുടർന്ന് രാജ്യസഭ രണ്ടര വരെ നിർത്തിവച്ചിരിക്കുകയാണ്.