ഇറക്കുമതി തീരുവ കൂട്ടി; കടല, ഭക്ഷ്യ എണ്ണ വില കൂടിയേക്കും

പാം ഓയിൽ, കടല എന്നിവയുടെ വില കൂടുന്നതിനുള്ള സാധ്യത ഒരുങ്ങി. ഈ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ, കേന്ദ്ര സർക്കാർ കുത്തനെ കൂട്ടി. അസംസ്‌കൃത പാം ഓയിലിന്റെ തീരുവ 30 ശതമാനത്തിൽ നിന്ന് 44 ശതമാനമായും ശുദ്ധീകരിച്ച പാം ഓയിലിന്റേത് നാൽപ്പതിൽ നിന്ന് 54 ശതമാനമായുമാണ് ഉയർത്തിയിരിക്കുന്നത്. വെള്ള കടലയുടെ ഡ്യൂട്ടിയും നാൽപ്പതിൽ നിന്ന് 54 ശതമാനമായി ഉയർത്തിയിട്ടുണ്ട്. സാധാരണ കടലയുടെ തീരുവ നാൽപ്പതിൽ നിന്ന് 60 ശതമാനമായും കൂട്ടി.

ആഭ്യന്തര വിപണിയിൽ പാം ഓയിൽ, കടല എന്നിവയുടെ വില കാര്യമായി ഉയരുന്നതിന് ഈ നടപടി കാരണമാകും. പാം ഓയിൽ വില ഉയരുന്നത് മറ്റ് ഭക്ഷ്യ എണ്ണകളുടെ വില കൂടാൻ ഇടയാക്കും.

അസംസ്‌കൃത ഭക്ഷ്യ എണ്ണകളുടെ തീരുവ 12.5 ശതമാനം മുതൽ 30 ശതമാനം വരെ കൂട്ടുമെന്ന് ബജറ്റ് പ്രസംഗത്തിൽ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി വ്യക്തമാക്കിയിരുന്നു. കടലയുടെ കാര്യത്തിൽ ഡ്യൂട്ടിക്ക് പുറമെ 10 ശതമാനം സാമൂഹ്യ സുരക്ഷാ സെസ് കൂടി നൽകണം. ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നാണ് ഇന്ത്യയിലേക്ക് പാം ഓയിൽ ഇറക്കുമതി ചെയ്യുന്നത്. പാം ഓയിൽ വില ഉയരുന്നത് സ്വാഭാവികമായി വെളിച്ചെണ്ണ ഉൾപ്പടെയുള്ള ഭക്ഷ്യ എണ്ണകളുടെ വിലക്കയറ്റത്തിന് വഴി വക്കും. വെളിച്ചെണ്ണയുടെ വില ഇപ്പോൾ കാര്യമായി ഉയർന്നിരിക്കുകയാണ്. ചില്ലറ വില്പന വില കിലോയ്ക്ക് 200 രൂപക്ക് മുകളിലാണ്.

error: Content is protected !!