ദിലീപിന് തിരിച്ചടി; ഡി സിനിമാസ് ഭൂമി കയ്യേറിയിട്ടില്ലെന്ന റിപ്പോര്‍ട്ട് കോടതി തള്ളി
നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടിയിലെ ഡി സിനിമാസ് ഭൂമിയിടപാട് വിഷയത്തില്‍ കേസെടുക്കാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി നിര്‍ദേശിച്ചു. കയ്യേറ്റമില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ദിലീപിനു അനുകൂലമായ റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്.
ഡി സിനിമാസില്‍ കയ്യേറ്റം നടന്നുവെന്നു കാണിച്ചു തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പി.ഡി.ജോസഫ് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു അന്വേഷണം. ഡി സിനിമാസ് തിയറ്റര്‍ സമുച്ചയത്തില്‍ അനധികൃത നിര്‍മാണം നടന്നിട്ടില്ലെന്നു വിജിലന്‍സ് കണ്ടെത്തിയിരുന്നു. അതേസമയം, ദിലീപിന്റെ കൈവശം സ്ഥലം എത്തുന്നതിനു മുൻപു കയ്യേറ്റം നടന്നിട്ടുണ്ടെന്നു പരാതി ഉയർന്നിരുന്നു.
ഡി സിനിമാസ് കെട്ടിപ്പൊക്കിയ ഭൂമി കുറേ വർഷങ്ങൾക്കുമുൻപു കൊട്ടാരം വകയായിരുന്നുവെന്നും പിന്നീട് ദേവസ്വത്തിന്റെ കൈവശമായിരുന്നുവെന്നുമാണു പരാതിയിൽ പറഞ്ഞിരുന്നത്. ദിലീപിനു മുൻപു സ്ഥലം വാങ്ങിയയാൾ അതു അനധികൃതമായി കൈവശപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം. വിജിലൻസിന്റെ അന്വേഷണത്തിൽ ദിലീപ് ഭൂമി കയ്യേറിയിട്ടുണ്ടോ എന്നാണു പരിശോധിച്ചത്. ഇതിലാണു ദിലീപ് ഭൂമി കയ്യേറിയില്ലെന്നു റിപ്പോർട്ട് തയാറായത്. തൃശൂർ വിജിലൻസ് ഡിവൈഎസ്പിയാണു കേസ് അന്വേഷിച്ചത്.