വയല്‍ക്കിളികളെ നേരിടാന്‍ സി പി എമ്മിന്‍റെ നാട് കാവല്‍

വയല്‍ നികത്തി ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ വയല്‍കിളികള്‍ കൂട്ടായ്മ നടത്തുന്ന സമരത്തെ നേരിടാന്‍ സിപിഎം ബദല്‍ സമരവുമായി ഇറങ്ങുന്നു. വയല്‍കിളികള്‍ക്കെതിരെ നാട് കാവല്‍ എന്ന പേരില്‍ പ്രതിരോധസമരം നടത്താനാണ് സിപിഎം തീരുമാനം.

25ന് കീഴാറ്റൂരിൽ കിളികളുടെ നേതൃത്വത്തിൽ രണ്ടാംഘട്ട സമരം ആരംഭിക്കുന്നതിന്റെ തലേ ദിവസമായ 24ന് 3000 പേരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ബഹുജന പ്രകടനവും കീഴാറ്റൂർ സംരക്ഷണ ജനകീയ സമിതി പ്രഖ്യാപനമാണു സിപിഎമ്മിന്റെ നേതൃത്വത്തിൽ നടത്തുന്നത്.

വയൽ കിളികളുടെ രണ്ടാംഘട്ട സമരപ്പന്തൽ വരുന്നതിന് അനുസരിച്ചായിരിക്കും ഈ നീക്കം. 24ന് നാലിന് കിഴാറ്റൂർ ഇഎംഎസ് സ്മാരക വായനശാല കേന്ദ്രീകരിച്ചാണ് മൂവായിരത്തോളം പേർ പങ്കെടുക്കുന്ന പ്രകടനം തളിപ്പറമ്പ് ടൗണിലേക്കു നടത്തുകയെന്ന് ഏരിയ സെക്രട്ടറി പി. മുകുന്ദൻ പറഞ്ഞു. തുടർന്ന് ടൗൺ സ്ക്വയറിൽ നടക്കുന്ന ജനകീയ കൺവൻഷനിൽ ജില്ലയിലെ എംഎൽഎമാരും സംസ്ഥാന നേതാക്കളും പങ്കെടുക്കും. ബൈപ്പാസിനു വേണ്ടി ഭൂമി വിട്ടു നൽകിയവരെയും സമരത്തിൽ പങ്കെടുപ്പിക്കും.

കീഴാറ്റൂരിൽ ഉള്ളവർ സമരംനടത്തുന്ന തങ്ങൾക്ക് എതിർപ്പില്ലെന്നും പുറത്തുനിന്ന് ആളുകളെത്തി സംഘർഷത്തിന് ഇടയാക്കുന്നതാണു സിപിഎം എതിർക്കുന്നതെന്നുമാണു പാർട്ടി നിലപാട്. അതുകൊണ്ടാണു നാടിനു കാവൽ എന്ന ആശയവുമായി പ്രചരണവും സമരവും ആരംഭിക്കുന്നത്. 25ന് വയൽ കിളികളുടെ നേതൃത്വത്തിൽ തളിപ്പറമ്പ് ടൗണിൽനിന്നു രണ്ടായിരം പേരെ പങ്കെടുപ്പിച്ചു കീഴാറ്റൂരിലേക്കു പ്രകടനം നടത്തുമെന്നാണ് അറിയിച്ചിരുന്നത്. തുടർന്ന് ആരംഭിക്കുന്ന രണ്ടാം ഘട്ട സമരം ഉദ്ഘാടനത്തിൽ വി.എം. സുധീരൻ, സുരേഷ് ഗോപി എന്നിവരെ പങ്കെടുപ്പിക്കാനാണു തീരുമാനം. പാർട്ടി ഗ്രാമമായ ഇവിടെ സിപിഎമ്മിന്റെ സമരവും ആരംഭിക്കുന്നതോടെ കീഴാറ്റൂർ സംഘർഷാവസ്ഥയിലേക്ക് നീളുകയാണ്.

error: Content is protected !!