കർണാടകയിൽ തിരഞ്ഞെടുപ്പ് മെയ് 12ന്

രാജ്യം ഉറ്റുനോക്കുന്ന കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ തീയതി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഒറ്റഘട്ടമായാണ് 225 നിയമസഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. മേയ് 12-നാണ് വോട്ടെടുപ്പ്. മേയ് 15ന് ഫലപ്രഖ്യാപനം നടക്കും. ഡൽഹിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ സമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്.

തീയതികൾ പ്രഖ്യാപിച്ചതോടെ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതായി കമ്മീഷൻ അറിയിച്ചു. ഏപ്രിൽ 17ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 28 ലക്ഷം രൂപയാണ് ഒരു സ്ഥാനാർഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക. കർണാടകയിൽ മുൻകാലത്തുണ്ടായ അനിഷ്ടസംഭവങ്ങൾ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് കേന്ദ്ര സേനയെ നിയോഗിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

ഏപ്രിൽ 24-നായിരിക്കും നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. 25ന് കമ്മീഷൻ സൂക്ഷ്മ പരിശോധന നടത്തും. ഏപ്രിൽ 27 വരെ പത്രികകൾ പിൻവലിക്കാൻ അവസരമുണ്ടാകുമെന്നും കമ്മീഷൻ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും കർശന നിരീക്ഷണത്തിലാകുമെന്ന് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രേഖകൾ കൈവശമില്ലാതെ കർണാടകയിൽ പണം സൂക്ഷിച്ചാൽ പിടിച്ചെടുക്കുമെന്നും രേഖകൾ ഹാജരാക്കിയാൽ വിട്ടുനൽകുമെന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്.

എല്ലാ മണ്ഡലങ്ങളിലും വിവി പാറ്റ് സംവിധാനം ഉപയോഗിച്ചാവും തെരഞ്ഞെടുപ്പ് നടത്തുക. വോട്ടിംഗ് യന്ത്രങ്ങളിൽ സ്ഥാനാർഥികളുടെ ചിഹ്നത്തിന് നേരെ ചിത്രവും ഉൾപ്പെടുത്തും. ഇത് വോട്ടർമാർക്ക് കൃത്യമായി വോട്ട് ചെയ്യാൻ സഹായകമാകുമെന്നും കമ്മീഷൻ പ്രതീക്ഷ പ്രകടിപ്പിച്ചു.

225 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ 4.96 കോടി വോട്ടർമാരാണ് കർണാടകയിൽ വിധിയെഴുതാൻ കാത്തിരിക്കുന്നത്. കർണാടകയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അഭിപ്രായം മാനിച്ചാണ് ഒറ്റഘട്ടമായി തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതെന്നും കമ്മീഷൻ അറിയിച്ചു

error: Content is protected !!