രാമരാജ്യ രഥയാത്രയ്‌ക്കെതിരെ കമലഹാസന്‍

രാമരാജ്യ രഥയാത്രയ്‌ക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ശക്തമായിരിക്കെ വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് നടന്‍ കമല്‍ഹാസന്‍ രംഗത്തെത്തി.സമൂഹത്തിലെ ഐക്യത്തിനുവേണ്ടി ഉയര്‍ന്നുകേള്‍ക്കുന്ന ശബ്ദങ്ങളെ അടിച്ചമര്‍ത്താനാണ് നിരോധനാജ്ഞനയിലൂടെയും അറസ്റ്റിലൂടെയും സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു.ചില തല്‍പരകക്ഷികള്‍ പറയുന്നത് കേട്ട് താളംതുള്ളുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇപ്പോഴെന്നും കമല്‍ഹാസന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

മനുഷ്യനെ വിഭജിക്കുന്നതിനുവേണ്ടി നടത്തുന്ന ഒരു യാത്രയ്ക്കാണ് സര്‍ക്കാര്‍ ഇപ്പോള്‍ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. രഥയാത്രയെ എതിര്‍ത്ത് സാമൂഹ്യഐക്യത്തിനുവേണ്ടി മുദ്രാവാക്യം വിളിച്ചവര്‍ ഇപ്പോള്‍ അറസ്റ്റിലായിരിക്കുകയാണ്.രഥയാത്രയ്‌ക്കെതിരായി ജനങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന പ്രതിഷേധം കേള്‍ക്കുവാനോ, നിരോധനാജ്ഞ മൂലം ബോര്‍ഡ് പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പരിഗണിക്കാനോ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും കമല്‍ഹാസന്‍ ആരോപിച്ചു.

യാത്ര ഇന്നു തിരുനല്‍വേലിയില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ തമിഴ്നാട്ടില്‍ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തമായിരുന്നു. തിരുനല്‍വേലിയില്‍ രഥയാത്രയ്ക്കെതിരെ സമരം ശക്തമായതിനെത്തുടര്‍ന്നു സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. മാര്‍ച്ച് 23 വരെ ഇതു തുടരും.കേരളം അടക്കമുള്ള ആറ് സംസ്ഥാനങ്ങളിലൂടെയാണ് രഥയാത്ര നടക്കുന്നത്. മഹാരാഷ്ട്രയിലെ ശ്രീം രാംദാസ് മിഷന്‍ യൂണിവേഴ്‌സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് യാത്ര നടക്കുന്നത്. രഥയാത്ര കടന്നുപോകുന്ന വഴിയില്‍ വന്‍സുരക്ഷയൊരുക്കാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രേഖാമൂലം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

error: Content is protected !!