സി.ബി.എസ്.ഇ വീണ്ടും പരീക്ഷ ഏപ്രിൽ 25ന്
സിബിഎസ്ഇ ചോദ്യ പേപ്പർ ചോർന്നതിനേത്തുടർന്ന് മാറ്റിവച്ച പ്ലസ് ടു സാമ്പത്തിക ശാസ്ത്ര പരീക്ഷ ഏപ്രിൽ 25ന് നടക്കും. അതേസമയം പത്താംക്ലാസ് കണക്ക് പരീക്ഷ ഡൽഹിയിലും, ഹരിയാനയിലും മാത്രമാകും നടത്തുക. കണക്ക്ക് പരീക്ഷ ആവശ്യമെങ്കിൽ ജൂലൈയിൽ നടത്തുമെന്നും ഇക്കാര്യത്തിൽ 15 ദിവസത്തിനകം തീരുമാനം അറിയിക്കുമെന്നും കേന്ദ്ര വിദ്ാഭ്യാസ സെക്രട്ടറി അനിൽ സ്വരൂപ് അറിയിച്ചു.
അതേസമയം ഇന്ത്യയ്ക്കു പുറത്ത് സിബിഎസ്ഇ നടത്തിയ പരീക്ഷകളുടെ ചോദ്യക്കടലാസ് ചോർന്നിട്ടില്ല. അവിടങ്ങളിലെ വിദ്യാർഥികൾക്ക് വ്യത്യസ്ത ചോദ്യപേപ്പറാണ് ഉപയോഗിച്ചിരുന്നത്. അതിനാൽത്തന്നെ പുനഃപരീക്ഷ ആവശ്യമില്ലെന്നും അനിൽ അറിയിച്ചു. ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് സിബിഎസ്ഇയുടെ രണ്ടു പരീക്ഷകൾ റദ്ദാക്കിക്കൊണ്ട് സിബിഎസ്ഇ ബുധനാഴ്ചയാണ് ഉത്തരവിറക്കിത്.
പന്ത്രണ്ടാം ക്ലാസിലെ സാമ്പത്തിക ശാസ്ത്രവും പത്താം ക്ലാസിലെ കണക്ക് പരീക്ഷയുമാണ് റദ്ദാക്കിയത്.പത്താം ക്ലാസിലെ സാമൂഹിക ശാസ്ത്ര പരീക്ഷയുടേയും പന്ത്രണ്ടാം ക്ലാസിലെ ജീവശാസ്ത്ര പരീക്ഷയുടെയും ചോദ്യപേപ്പർ ചോർന്നതായും വിദ്യാർഥികൾ നേരത്തെ ആരോപിച്ചിരുന്നു. പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മുതൽ ഡൽഹിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്.
പരീക്ഷാപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തില്‍ രാജ്യമൊട്ടാകെ വൻ പ്രതിഷേധം നടക്കുന്നതിനിടെയാണ് പുതിയ തീയതി പ്രഖ്യാപിച്ചത്. പ്രതിഷേധ പ്രകടനങ്ങൾ ശക്തമായതിനെത്തുടർന്ന് മാനവ വിഭവശേഷി വികസന വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കറുടെ വസതിക്കു സമീപം വെള്ളിയാഴ്ച രാവിലെ നിരോധനാജ്ഞ പുറപ്പെടുവിച്ചിരുന്നു.