നടിയെ ആക്രമിച്ച കേസ്:വിചാരണ തുടങ്ങുന്നു, ദിലീപിനു സമൻസ്
നടിയെ ആക്രമിച്ച കേസിൽ വിചാരണ ആരംഭിക്കുന്നതിന്റെ ഭാഗമായി കേസിലെ 14 പ്രതികൾക്കും സമൻസ് അയയ്ക്കാൻ കോടതി നിർദേശിച്ചു.ദിലീപ് ഉൾപ്പെടെയുള്ള എല്ലാ പ്രതികളും കോടതിയിൽ ഹാജരാകണം. ഈ മാസം 14ന് കോടതിയിൽ ഹാജരാകാനാണ് സമൻസിൽ നിർദേശം നൽകിയിരിക്കുന്നത്.
കേസിൽ നടൻ ദിലീപിനെ എട്ടാംപ്രതിയാക്കി അന്വേഷണ സംഘം അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചിരുന്നു. 1542 പേജുള്ള കുറ്റപത്രത്തിൽ ദിലീപിന്റെ മുൻ ഭാര്യ മഞ്ജുവാര്യർ ഉൾപ്പെടെ 355 സാക്ഷികളാണുള്ളത്. ഇതിൽ അന്പതോളംപേർ സിനിമാ മേഖലയിൽനിന്നുള്ളവരാണ്. മൊബൈൽ ഫോണ് രേഖകൾ ഉൾപ്പെടെ ആകെ 400 രേഖകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിരുന്നു.
ഒന്നാം പ്രതിയായ സുനിൽ കുമാറിന്റെ(പൾസർ സുനി) നേതൃത്വത്തിൽ കഴിഞ്ഞ വർഷം ഫെബ്രുവരി 17നാണു നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച് അശ്ലീലചിത്രങ്ങൽ പകർത്തിയ സംഭവം നടന്നത്. ഒന്നു മുതൽ ഏഴു വരെയുള്ള പ്രതികളെ ഉൾപ്പെടുത്തി ഏപ്രിൽ 18ന് ആദ്യകുറ്റപത്രം അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ചിരുന്നു.