രാമനവമി അക്രമം: കേന്ദ്രമന്ത്രിക്കെതിരെ കേസ്
പശ്ചിമ ബംഗാളിൽ ബിജെപി-ആർഎസ്എസ് നേതൃത്വത്തിൽ നടത്തിയ രാമനവമി റാലികൾക്കിടെയുണ്ടായ അക്രമങ്ങളിൽ കേന്ദ്രമന്തിക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. ബാബുൽ സുപ്രിയോയ്ക്കെതിരേയാണ് പോലീസ് കേസെടുത്തത്. മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ രൂപേഷ് കുമാറിനെ കൈയേറ്റം ചെയ്ത കുറ്റവും കേന്ദ്രമന്ത്രിക്കെതിരേ ചുമത്തിയിട്ടുണ്ട്.
രാമനവമി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘർഷങ്ങളുണ്ടായതിനെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ള, അസാൻസോൾ മേഖലയിൽ പ്രവേശിക്കുന്നതിൽനിന്ന് കേന്ദ്രമന്ത്രിയെ പോലീസ് വിലക്കിയിരുന്നു. ഇത് മറികടന്നതു പോലീസ് ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിലേക്കും മന്ത്രിക്കെതിരേ കേസെടുക്കുന്നതിലേക്കും നയിച്ചത്. ഐപിഎസ് ഉദ്യോഗസ്ഥൻ രൂപേഷിനെതിരേ മന്ത്രിയും പരാതി നൽകിയിട്ടുണ്ട്.
രാമനവമി ദിനത്തിൽ നടന്ന ആഘോഷവുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ മൂന്നുപേർ കൊല്ലപ്പെട്ടിരുന്നു. ബംഗാളിലെ ഹിന്ദുക്കളെ ഏകീകരിക്കാനുള്ള ആദ്യ നീക്കമെന്ന വിശേഷണത്തോടെയാണു ബിജെപി സംസ്ഥാന ഘടകം ബംഗാളിന്റെ വിവിധ ഭാഗങ്ങളിൽ രാമനവമി റാലികൾ സംഘടിപ്പിച്ചത്.