സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ച : ഒരാൾ അറസ്റ്റിൽ
സിബിഎസ്ഇ ചോദ്യപേപ്പർ ചോർച്ചയിൽ ആദ്യ അറസ്റ്റ്. കോച്ചിംഗ് സെന്റർ നടത്തിപ്പുകാരനായ വിക്കിയാണ് അറസ്റ്റിലായത്. ഡൽഹി രാജേന്ദർ നഗറിലാണ് വിക്കിയുടെ കോച്ചിംഗ് സെന്റർ. കണക്കും സാന്പത്തികശാസ്ത്രവും വിക്കി ഈ കോച്ചിംഗ് സെന്ററിൽ പഠിപ്പിച്ചിരുന്നു.
സിബിഎസ്ഇയുടെ പന്ത്രണ്ടാംക്ലാസിലെ സാന്പത്തികശാസ്ത്രത്തിന്റെയും പത്താംക്ലാസിലെ കണക്ക് പരീക്ഷയുടെയും ചോദ്യപേപ്പറുകളാണ് ചോർന്നത്. ഇതേതുടർന്നു പരീക്ഷകൾ റദ്ദാക്കിയിരുന്നു. ഇതോടെ 28 ലക്ഷം വിദ്യാർഥികൾ വീണ്ടും പരീക്ഷയെഴുതേണ്ടിവരും.
കേരളത്തിലടക്കം എല്ലാ സംസ്ഥാനങ്ങളിലും പരീക്ഷ നടന്നെങ്കിലും ഡൽഹിയിലും മറ്റു ചില മേഖലകളിലുമാണ് ചോദ്യപേപ്പർ ചോർന്നതെന്നാണ് റിപ്പോർട്ടുകൾ. ബുധനാഴ്ച നടന്ന പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ഡൽഹിയിലെ ആയിരക്കണക്കിനു വിദ്യാർഥികൾക്ക് ചൊവ്വാഴ്ച രാത്രിയോടെ കിട്ടിയിരുന്നു. തിങ്കളാഴ്ചയാണ് പന്ത്രണ്ടാം ക്ലാസിലെ സാന്പത്തികശാസ്ത്രം പരീക്ഷ നടന്നത്. അന്നുതന്നെ വിദ്യാർഥികളും രക്ഷിതാക്കളും ചോദ്യപേപ്പർ ചോർന്നതായി പരാതിപ്പെട്ടിരന്നു.
സംഭവത്തിൽ ഡൽഹി പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.