ഇനി വീട്ടിലിരുന്നും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

വോട്ടർ പട്ടികയിലെ പേരുചേർക്കൽ ഇനി ഓൺലൈനായും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഇതിനുള്ള സൗകര്യങ്ങളൊരുക്കുക. തിരഞ്ഞെടുപ്പുക്രമങ്ങൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായിട്ടാണു നടപടി. ജനങ്ങൾക്കു വോട്ടർ ഐഡി റജിസ്റ്റർ ചെയ്യുന്നതിനും മറ്റൊരു സംസ്ഥാനത്തേക്കു താമസം മാറ്റിയാൽ തിരഞ്ഞെടുപ്പ് ഓഫിസോ വോട്ടർ ബൂത്തോ സന്ദർശിക്കാതെ വിലാസം മാറ്റുന്നതിനും സഹായിക്കുന്നതാണ് ഈ ആപ്പ്. ജൂൺ മുതൽ ഇതിനുള്ള സംവിധാനം നിലവിൽ വരും.

ഇലക്ടറൽ റോള്‍സ് സർവീസസ് നെറ്റ് (ഇറോനെറ്റ്) എന്ന ആപ്പിൽ ഇതിനുള്ള മാറ്റങ്ങൾ വരുത്തുന്നതിനാണു നീക്കം. 22 സംസ്ഥാനങ്ങളാണ് ആപ്ലിക്കേഷനായി മുന്നോട്ടുവന്നിട്ടുള്ളതെന്നു തിരഞ്ഞെടുപ്പു കമ്മിഷണർ ഒ.പി. റാവത്ത് പറഞ്ഞു. ഗുജറാത്തും ഹിമാചൽ പ്രദേശും പോലെ ഒട്ടേറെ സംസ്ഥാനങ്ങൾ ഇതു നടപ്പിലാക്കിയിരുന്നില്ലെന്നും റാവത്ത് കൂട്ടിച്ചേർത്തു. കേന്ദ്ര ഭരണപ്രദേശങ്ങളും സംസ്ഥാനങ്ങളും ജൂണിനു മുൻപുതന്നെ ഇതു നടപ്പിലാക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

റജിസ്റ്റർ ചെയ്തിട്ടുള്ള ഫോൺ നമ്പറിലേക്ക് അയയ്ക്കുന്ന ഒടിപി ഉപയോഗിച്ചായിരിക്കും വോട്ടർ ഐഡിയിൽ മാറ്റം വരുത്തേണ്ടത്. ഒരിക്കൽ വിലാസം മാറ്റുമ്പോൾ മുൻപു നൽകിയിരിക്കുന്ന വിലാസം ഓട്ടോമാറ്റിക് ആയിട്ട് നീക്കം ചെയ്യപ്പെടും. ഇതെല്ലാം വീട്ടിലിരുന്ന ചെയ്യാമെന്നും റാവത്ത് വ്യക്തമാക്കി.

ഏകദേശം 7,500 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. പുതിയ റജിസ്ട്രേഷനോ മാറ്റങ്ങളോ വരുത്തുമ്പോൾ അത് എസ്എംഎസ് വഴി ഉദ്യോഗസ്ഥരെ അറിയിക്കും. അതുവഴി പ്രവർത്തനത്തിൽ സുതാര്യത കൊണ്ടുവരാൻ സാധിക്കുമെന്നും റാവത്ത് പ്രതീക്ഷ പ്രകടിപ്പിച്ചു.

error: Content is protected !!