കെ എസ് ഇ ബിയിലും പെന്‍ഷന്‍ പ്രതിസന്ധി

പെന്‍ഷന്‍ പ്രതിസന്ധിയില്‍ ഉലയുന്ന കെഎസ്ആര്‍ടിസിക്കു പിന്നാലെ കെഎസ്ഇബിയും പ്രതിസന്ധിയിലേക്ക്. അഞ്ച് വര്‍ഷമായി പെന്‍ഷന്‍ ഫണ്ടിലേക്ക് പണം മാറ്റാനാകുന്നില്ല. വൈദ്യുതി ബോര്‍ഡ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള. പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലാകുമെന്ന് മുന്നറിയിപ്പ്. കെഎസ്ഇബി ചെയര്‍മാന്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ക്കയച്ച കത്തിലാണ് ഈ വിവരമുള്ളത്.

വൈദ്യുതി ബോര്‍ഡ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എന്‍.എസ്. പിള്ള കഴിഞ്ഞ മാസം 30 ന് ജീവനക്കാര്‍ക്ക് അയച്ച കത്തിലാണു ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നത്. 2016–17 വര്‍ഷത്തെ ഓഡിറ്റ് പ്രകാരം വൈദ്യുതി ബോര്‍ഡിന്റെ സഞ്ചിത നഷ്ടം 1877 കോടി രൂപയാണ്. ജീവനക്കാരുടെ മാസ്റ്റര്‍ പെന്‍ഷന്‍ ആന്‍ഡ് ഗ്രാറ്റ്വിറ്റി ട്രസ്റ്റിലേക്കു നല്‍കേണ്ട ബോര്‍ഡിന്റെ വിഹിതം പോലും നിക്ഷേപിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ചെയര്‍മാന്‍ കത്തില്‍ വ്യക്തമാക്കുന്നു.

വൈദ്യുതി ബോര്‍ഡില്‍ ദീര്‍ഘകാലമായി ദൈനംദിന വരുമാനത്തില്‍നിന്നാണു പെന്‍ഷന്‍ നല്‍കുന്നത്. ഇതു സാധ്യമല്ലെന്നു വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തവിട്ടിരുന്നു. ഇതനുസരിച്ചാണ് 2013 ല്‍ ബോര്‍ഡ് കമ്പനിയാക്കിയപ്പോള്‍ പെന്‍ഷനും ഗ്രാറ്റ്വിറ്റിയും നല്‍കാന്‍ മാസ്റ്റര്‍ ട്രസ്റ്റ് രൂപീകരിച്ചത്. വൈദ്യുതി ബോര്‍ഡും സര്‍ക്കാരുമാണ് ഇതില്‍ പണം നിക്ഷേപിക്കേണ്ടത്.

വൈദ്യുതി റഗുലേറ്ററി കമ്മിഷന്റ ഉത്തരവനുസരിച്ചു വൈദ്യുതി ബോര്‍ഡ് ബോണ്ടിന്റെ പലിശയാണു നിക്ഷേപിക്കേണ്ടത്. സര്‍ക്കാര്‍ വിഹിതം ബോര്‍ഡ് സര്‍ക്കാരിനു നൽകുന്ന കരമാണ്. ഇത് എല്ലാ മാസവും നിക്ഷേപിക്കണമെന്നും ഉത്തരവിലുണ്ട്. പെന്‍ഷന്‍ നല്‍കേണ്ടത് മാസ്റ്റര്‍ ട്രസ്റ്റില്‍നിന്നു വേണമെന്നും മാസാമാസം ഇതിന്റെ കണക്ക് സമര്‍പ്പിക്കണമെന്നും ഉത്തരവിലുണ്ട്. പക്ഷേ ഈ രീതിയില്‍ ഇതുവരെ ഒരു പൈസ പോലും മാസ്റ്റര്‍ ട്രസ്റ്റില്‍ എത്തിയിട്ടില്ല. 2013 ലെ പെന്‍ഷന്‍ ബാധ്യത 12,418 കോടി രൂപയായിരുന്നു. ഇപ്പോഴത് 16,150 കോടി രൂപയായി വര്‍ധിച്ചു. പെന്‍ഷന്‍റെ കാര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ അതേവഴിയിലാണ് കെഎസ്ഇബിയുമെന്നാണ് ഇതു വ്യക്തമാക്കുന്നത്.

error: Content is protected !!