കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ്; രാഹുല്‍ കളത്തിലിറങ്ങി പോര് കടുത്തു

സിദ്ധരാമയ്യയും നരേന്ദ്രമോദിയും നേര്‍ക്കുനേര്‍ പോരടിക്കുന്ന കര്‍ണാടകയിലേക്ക് രാഹുലിന്റെ രംഗപ്രവേശം. രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ കേളികൊട്ടിനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബംഗ്ലൂരുവിലെത്തിയത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക പ്രചാരണത്തിനു ബെല്ലാരിയില്‍ രാഹുല്‍ ഗാന്ധി ഇന്നു തുടക്കമിടും. നാലു ദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടികള്‍ക്കു ഹൊസ്‌പേട്ടില്‍ നടക്കുന്ന കൂറ്റന്‍ റാലിയോടെയാണു തുടക്കമാവുക.

കര്‍ണാടകയിലെ കര്‍ഷകരുമായി രാഹുല്‍ സംവദിക്കും. ഗുജറാത്ത് തിരഞ്ഞെടുപ്പു പ്രചരണത്തിന്റെ ചുവടുപിടിച്ചു കര്‍ണാടകയിലും ക്ഷേത്രങ്ങളും മഠങ്ങളും ദര്‍ഗകളും രാഹുല്‍ സന്ദര്‍ശിക്കും. കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്താന്‍ രാഹുലിന്റെ സന്ദര്‍ശനം ഏറെ സഹായകരമാകുമെന്ന പ്രതീക്ഷയിലാണു സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം.

അതേസമയം, കര്‍ണാടകയിലെത്തുന്ന രാഹുല്‍ ഗാന്ധിയെ പരിഹസിച്ചു ബിജെപി രംഗത്തെത്തി. ‘തിരഞ്ഞെടുപ്പ് ഹിന്ദു’വിനു ബെല്ലാരിയിലേക്കു സ്വാഗതം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി.എസ്.യെദ്യൂരപ്പ ട്വീറ്റ് ചെയ്തു. കോണ്‍ഗ്രസ് മുക്ത കര്‍ണാടക എന്ന സ്വപ്നം രാഹുല്‍ തന്നെ നിറവേറ്റുമെന്നും അദ്ദേഹം പിരഹസിച്ചു. ബിജെപിയുടെ പ്രചരണത്തിന്റെ മൂര്‍ച്ച വെളിവാക്കുന്ന നടപടിയാണ് കോണ്‍ഗ്രസ് അധ്യക്ഷനെ കടന്നാക്രമിക്കുന്നതിലൂടെ വെളിവാക്കുന്നത്.

കര്‍ണാടകയില്‍ അധികാരം നിലനിര്‍ത്താന്‍ കോണ്‍ഗ്രസും വീണ്ടെടുക്കാന്‍ ബിജെപിയും പോര്‍വിളി തുടങ്ങിക്കഴിഞ്ഞു. മഹാദായി നദീജല തര്‍ക്കം, ലിംഗായത്ത് മതരൂപീകരണവാദം, കര്‍ഷക ആത്മഹത്യകള്‍, കന്നഡഭാഷാ വാദം തുടങ്ങി വിഷയങ്ങള്‍ പലതാണ്. സിദ്ധരാമയ്യ സര്‍ക്കാര്‍ നടപ്പാക്കിയ ജനപ്രിയ പദ്ധതികള്‍ വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണു കോണ്‍ഗ്രസ്. ഗുജറാത്തില്‍ നേരിട്ട വെല്ലുവിളിക്കു കര്‍ണാടകയില്‍ കണക്ക് തീര്‍ക്കാനാകുമെന്ന ബിജെപിയും പ്രതീക്ഷിക്കുന്നു.

error: Content is protected !!