കോടിക്കുരുക്കഴിയുന്നു ബിനോയ് കേസ് ഒത്തുതീര്‍പ്പിലേക്ക്
പാര്‍ട്ടിക്കും സര്‍ക്കാരിനും ഏറെ തലവേദന സൃഷ്ടിച്ച ബിനോയ് കോടിയേരി കേസ് ഒത്തു തീര്‍പ്പിലേക്ക്. ബിനോയ് കോടിയേരി 1.75 കോടി രൂപ ഉടന്‍ നല്‍കും. കാസര്‍കോട് സ്വദേശിയായ വ്യവസായി സഹായിച്ചെന്നാണ് പുറത്തുവരുന്ന സൂചന. കേസ് തീര്‍ക്കാനായി മര്‍സൂഖിയുമായി ചര്‍ച്ച നടത്തി. അതേസമയം, ബിനോയ്ക്കെതിരെ രണ്ടു കേസുകള്‍ കൂടി ഫയല്‍ ചെയ്യാൻ നീക്കം നടക്കുന്നതായാണു വിവരം.
കുറച്ചുദിവസങ്ങളായി ബിനോയ്ക്കെതിരായ യാത്രാവിലക്കു നീക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമായി നടക്കുകയായിരുന്നു. ദുബായിലും സംസ്ഥാനത്തും ഇതിനായുള്ള ചർച്ചകളും കൂടിക്കാഴ്ചകളും നടത്തിയിരുന്നു. നിലവിൽ ദുബായിലുള്ള ബിനോയിക്കു കഴിഞ്ഞ ദിവസം യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. പത്തുലക്ഷം ദിർഹത്തിന്റെ ചെക്കു കേസുമായി ബന്ധപ്പെട്ടാണു യാത്രാവിലക്ക്.
ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ ഒരുനടപടിയും ഉണ്ടാകില്ലെന്ന തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു പിതാവ് കോടിയേരി ബാലകൃഷ്ണനും സിപിഎം നേതൃത്വവും. എന്നാല്‍ സിവില്‍ കേസില്‍ യാത്രാവിലക്കു വന്നതോടെ ഇത് അസ്ഥാനത്തായി. കേസുകള്‍ ഇല്ല എന്ന് തെളിയിക്കാന്‍ നടത്തിയ ശ്രമത്തിനും ഇതു തിരിച്ചടിയായി. ദുബായില്‍ നടന്ന സംഭവമായതിനാല്‍ പരാതിക്കാരനായ അറബി ദുബായില്‍ പോയി പരാതി നല്‍കട്ടെ എന്നും കോടിയേരി നേരത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ വിലക്കു വന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള ശ്രമം ശക്തമായിരുന്നു.