ജമ്മു കാഷ്മീരിലെ ഭീകരാക്രമം: രണ്ട് സൈനീകർക്ക് കൂടി വീരമൃത്യു
ജമ്മു കാഷ്മീരിലെ സൻജ്വാനിൽ സൈനിക ക്യാംപിനു നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ പരിക്കേറ്റ രണ്ടു സൈനികർക്കു കൂടി വീരമൃത്യു. നേരത്തെ, മൂന്ന് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇതോടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം അഞ്ചായി. ആക്രമണത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന നാട്ടുകാരനും ഇന്ന് മരണത്തിനു കീഴടങ്ങി. ഇതോടെ ആക്രമണത്തിലും തുടർന്നുണ്ടായ ഏറ്റമുട്ടലിലും കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി.
നേരത്തെ, നാല് ഭീകരരെയും സൈന്യം വധിച്ചിരുന്നു, രണ്ട് സൈനികരെ ശനിയാഴ്ചയും രണ്ടു പേരെ ഇന്നുമാണ് സൈന്യം വധിച്ചത്. സൻജ്വാൻ സൈനിക ക്യാംപിലെ ഫാമിലി ക്വാർട്ടേഴ്സിലാണ് ശനിയാഴ്ച പുലർച്ചെ 4.55ന് ആക്രമണമുണ്ടായത്. ഇവിടേയ്ക്ക് അതിക്രമിച്ചു കയറിയ ഭീകരർ തുരുതുരെ വെടിയുതിർക്കുകയായിരുന്നു. ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരാണ് ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചതെന്നാണ് സൈന്യം വ്യക്തമാക്കിയത്.
കൊല്ലപ്പെട്ട ഭീകരരിൽനിന്ന് എകെ 56 റൈഫിളുകൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ സൈന്യം പിടിച്ചെടുത്തു. സ്ഥലത്ത് ഇപ്പോഴും തെരച്ചിൽ തുടരുകയാണെന്നാണ് വിവരം.
നിരവധി സ്കൂളുകളും ക്വാർട്ടേഴ്സുകളും പ്രവർത്തിക്കുന്ന സൈനിക ക്യാന്പ് ഏക്കറുകണക്കിനു സ്ഥലത്തായി വ്യാപിച്ചു കിടക്കുന്നതാണ്. പത്തുവർഷം മുന്പ് ഇവിടെയുണ്ടായ ഭീകരാക്രമണത്തിൽ 12 സൈനികർ കൊല്ലപ്പെട്ടിരുന്നു. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയ ദിനമായിരുന്നു വെള്ളിയാഴ്ച. ഇതുമായി ബന്ധപ്പെട്ട് ജയ്ഷ്-ഇ-മുഹമ്മദ് ഭീകർ സൈന്യത്തിനു നേർക്ക് ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നു ഇന്റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നല്കിയിരുന്നു.