ട്രിനിറ്റി ലൈസിയം സ്കൂളിലെ പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്

വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയെ തുടര്‍ന്ന് വിവാദത്തിലായ കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ പ്രിന്‍സിപ്പാളിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ക്ക് നോട്ടീസയച്ചു. അറുപത് വയസു കഴിഞ്ഞും പ്രിന്‍സിപ്പാള്‍ ചുമതലയില്‍ തുടരുന്നത് ശരിയല്ലെന്നും മേലിലും സര്‍ക്കാരിനേയും പൊതുസമൂഹത്തേയും അവഹേളിച്ചാല്‍ സ്‌കൂളിന്റെ എന്‍ഒസി റദ്ദാക്കുന്നതിന് ശുപാര്‍ശ ചെയ്യുമെന്നും കൊല്ലം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ നിര്‍ദേശത്തില്‍ പറയുന്നു. എന്നാല്‍ പ്രിന്‍സിപ്പാളിനെ പുറത്താക്കില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്.

അധ്യാപകരെ ആഘോഷപൂര്‍വ്വം തിരിച്ചെടുത്തത് അംഗീകരിക്കാനാകില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. പ്രിന്‍സിപ്പല്‍ ജോണിന് പ്രായപരിധി കഴിഞ്ഞുവെന്നും ഡി.ഡി.ഇ കൈമാറിയ കത്തില്‍ പറയുന്നു. സംസ്ഥാനത്ത് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയ സംഭവമാണ് ഗൗരി നേഹയുടെ ആത്മഹത്യ. സംഭവത്തില്‍ കുറ്റാരോപിതരായ അധ്യാപകരെ മൂന്ന് മാസങ്ങള്‍ക്ക് ശേഷം ആഘോഷപൂര്‍വ്വം സ്‌കൂളില്‍ തിരിച്ചെടുക്കുകയും സസ്പെന്‍ഷന്‍ കാലയളവ് അവധിയായി പരിഗണിച്ച് ശമ്പളം നല്‍കാനും തീരുമാനിച്ചിരുന്നു.

കേക്ക് മുറിച്ചും പൂച്ചെണ്ട് നല്‍കിയും എല്ലാ ആനുകൂല്യങ്ങളും നല്‍കിയും അധ്യാപകരെ തിരിച്ചെടുക്കാന്‍ പ്രിന്‍സിപ്പാളിന്റെ നേതൃത്വത്തിലാണ് തീരുമാനിച്ചത്. പല തവണ വിശദീകരണം ചോദിച്ചുവെങ്കിലും വ്യക്തമായ മറുപടി നല്‍കാന്‍ പ്രിന്‍സിപ്പാള്‍ തയ്യാറായില്ലെന്നും കത്തില്‍ പറയുന്നു. അധ്യാപികമാരെ സ്വീകരിക്കാന്‍ നേതൃത്വം നല്‍കിയ മറ്റുള്ളവര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ കോര്‍പ്പറേറ്റ് മാനേജര്‍ക്ക് നല്‍കിയ നോട്ടീസില്‍ നിര്‍ദ്ദേശമുണ്ട്.

error: Content is protected !!