നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള ദിലീപിന്‍റെ ഹര്‍ജി തള്ളി
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ ദിലീപിനു നൽകില്ല. അങ്കമാലി കോടതിയാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്. ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളിക്കളഞ്ഞു. കേസിന്റെ നടത്തിപ്പിനായി തെളിവുകൾ ലഭിക്കാൻ തനിക്ക് അവകാശം ഉണ്ടെന്ന് ദിലീപ് കോടതിയിൽ നിലപാടെടുത്തിരുന്നു. എന്നാൽ ദൃശ്യങ്ങൾ നൽകാനാകില്ലെന്ന നിലപാടിൽ പൊലീസ് ഉറച്ചുനിന്നു. കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റാനും ഉത്തരവായി.
നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് നല്‍കാന്‍ പാടില്ലെന്ന നിലപാട് പ്രോസിക്യൂഷന്‍ സ്വീകരിച്ചിരുന്നു. ദൃശ്യങ്ങള്‍ നല്‍കുന്നത് നടിയുടെ സുരക്ഷയ്ക്കും സ്വകാര്യജീവിതത്തിനും ഭീഷണിയാണെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. കേസ് അട്ടിമറിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ദിലീപ് ശ്രമിക്കുമെന്നതിനാല്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് നല്‍കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു
കുറ്റപത്രത്തിനൊപ്പം പൊലീസ് നല്‍കിയ രേഖകള്‍ ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി നല്‍കിയത്. വിചാരണ സമയത്ത് പൊലീസ് സമര്‍പ്പിച്ച രേഖകളുടെയും തെളിവുകളുടെയും പട്ടിക നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ഗൗരവ സ്വഭാവമുള്ള ചില രേഖകള്‍ ഒഴികെ മറ്റുള്ളവ പൊലീസ് പ്രതിഭാഗത്തിന് കൈമാറിയിട്ടുണ്ട്.മൊഴിപ്പകര്‍പ്പുകള്‍, വിവിധ പരിശോധനാ ഫലങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ വിളി വിവരങ്ങള്‍ തുടങ്ങിയവയാണ് പൊലീസ് പ്രതിഭാഗത്തിന് നല്‍കിയതനടി ആക്രമിക്കപ്പെട്ട വാഹനം കടന്നുപോയ സ്ഥലത്തെ ആറ് സിസിടിവി ദൃശ്യങ്ങളാണ് കൈമാറിയത്. രണ്ട് പ്രതികളുടെ മൊബൈല്‍ ഫോണ്‍ സംഭാഷണങ്ങളുടെ ഫോറന്‍സിക് പരിശോധന ഫലവും കൈമാറിയിട്ടുണ്ട്.