നടിയെ ആക്രമിച്ച കേസ്; വനിതാ ജഡ്ജിയുടെ സേവനം ആവശ്യപ്പെട്ടേക്കും

നടിയെ ആക്രമിച്ച കേസ് വിചാരണയ്‌ക്ക്‌ വനിതാ ജഡ്‌ജിയുടെ സേവനം ആവശ്യപ്പെട്ട്‌ ആക്രമണത്തിനിരയായ നടി ഹൈക്കോടതിയെ സമീപിച്ചേക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയുടെ പരിഗണനയിലാണ്‌ കേസ്‌. രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കി നമ്പര്‍ ലഭിക്കുന്ന മുറയ്‌ക്ക്‌ ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി നല്‍കാനാണു നീക്കം.

അതേസമയം, കേസിന്റെ വിചാരണ വേഗം പൂര്‍ത്തിയാക്കുന്നതിനു പ്രത്യേക കോടതി അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ അപേക്ഷ നല്‍കും.
എന്നാല്‍, വനിതാ ജഡ്‌ജി വേണമെന്നു പ്രോസിക്യൂഷന്‍ ആവശ്യപ്പെടുന്നില്ല. ഇങ്ങനൊരാവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചാല്‍ അനുകൂല തീരുമാനമുണ്ടാകില്ല എന്ന നിഗമനത്തിലാണിത്‌.
കേസില്‍ സാക്ഷികളായി നിരവധി നടികളുള്ളതിനാല്‍ വിസ്‌താരത്തിനു വനിതാ ജഡ്‌ജി തന്നെയാണ്‌ അഭികാമ്യമെന്നു പ്രോസിക്യൂഷനും അഭിപ്രായമുണ്ട്‌. പല കേസുകളിലും ഇപ്രകാരം വനിതാ ജഡ്‌ജിമാരെ അനുവദിച്ചിട്ടുള്ളതായാണ്‌ ഇവര്‍ ചൂണ്ടിക്കാട്ടുന്നത്‌.

പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിതന്നെ കേസ്‌ കേള്‍ക്കാനുള്ള സാഹചര്യമാണു നിലവിലുള്ളത്‌. മറ്റേതെങ്കിലും സെഷന്‍സ്‌ കോടതിയിലേക്ക്‌ കേസ്‌ മാറ്റാന്‍ പ്രിന്‍സിപ്പല്‍ ജഡ്‌ജിക്കാവും. എന്നാല്‍, പ്രത്യേക കോടതിയോ വനിതാ ജഡ്‌ജിയോ അനുവദിക്കാനുള്ള അധികാരം ഹൈക്കോടതിക്കാണ്‌. എറണാകുളത്തെ ഏഴു സെഷന്‍സ്‌ കോടതികളില്‍ രണ്ടിടത്ത്‌ വനിതാ ജഡ്‌ജിമാരുണ്ട്‌.

error: Content is protected !!