നടി ആക്രമിക്കപ്പെട്ട കേസ്; ദൃശ്യങ്ങള്‍ തേടി ദിലീപ് കോടതിയില്‍

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വീഡിയോ ദൃശ്യങ്ങള്‍ തേടി നടന്‍ ദിലീപ് ഹൈക്കോടതിയിലേക്ക്.കേസില്‍ നിര്‍ണായക തെളിവായ വീഡിയോ ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് അങ്കമാലി മജിസ്‌ട്രേറ്റ് കോടിയില്‍ നല്‍കിയ ഹര്‍ജി തള്ളിയ സാഹചര്യത്തിലാണ് പുതിയനീക്കം. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ വനിതാ ജഡ്ജിയെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ആക്രമണത്തിനിരയായ നടിയും കോടതിയെ സമീപിക്കുമെന്നും സൂചന നല്‍കുന്നുണ്ട്.
നടി ആക്രമിക്കപ്പെട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും കേസിന്റെ വിസ്താരം പൂര്‍ത്തിയായിട്ടില്ല. നടന്‍ ദിലീപടക്കം പത്രണ്ടുപേരാണ് പ്രതികള്‍. ഒന്നാം പ്രതി പള്‍സര്‍ സുനിയും ഇയാളുടെ സഹായി ഡ്രൈവര്‍ മാര്‍ട്ടിനും ജയിലിലാണ്. കേസില്‍ എട്ടാം പ്രതിയായ ദിലീപിന് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

ഓടുന്ന വാഹനത്തിനുള്ളില്‍ നടി ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ മുഖ്യപ്രതി പള്‍സര്‍ സുനി പകര്‍ത്തിയിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഈ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടാണ് ദിലീപ് അങ്കമാലി മജിസ്ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. എന്നാല്‍ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുമെന്ന് വാദിച്ച പ്രോസിക്യൂഷന്‍ ദിലീപിന്റെ വാദത്തെ ശക്തമായി എതിര്‍ത്തു. ഇത് പരിഗണിച്ചാണ് കോടതി ദിലീപിന്റെ ഹര്‍ജി തള്ളിയത്.

കേസിന്റെ വിചാരണ ഉടന്‍ തുടങ്ങുമെന്നാണ് സൂചന. ഒന്നാം പ്രതി സുനി അടക്കം ഏഴു പേര്‍ക്കെതിരേയാണ് പോലീസ് ആദ്യ കുറ്റപത്രം നല്‍കിയിരുന്നത്. പിന്നീട് ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ദിലീപ് അടക്കമുള്ള മറ്റു പ്രതികള്‍ക്കെതിരേ അനുബന്ധ കുറ്റപത്രം നല്‍കുകയായിരുന്നു.

error: Content is protected !!