പയറ്റുചാലില്‍ ലോറി മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക്
പയറ്റുചാൽ-ചെന്പേരി റോഡിലെ പഴയ ക്വാറി വളവിൽ നിയന്ത്രണം വിട്ട ലോറി താഴ്ചയിലേക്കു വീണു ഡ്രൈവറടക്കം നാലുപേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ ഒരാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റു മൂന്നുപേരെ തളിപ്പറന്പ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ വ്യാപാരിയായ മഞ്ചേരി സ്വദേശി അലി ഒഴികെ മറ്റു മൂന്നുപേരും തമിഴ്നാട് സ്വദേശികളാണ്. ഇന്നലെ വൈകുന്നേരം 4.30 ഓടെയായിരുന്നു അപകടം. കോയന്പത്തൂരിൽ നിന്ന് ചെന്പേരി കോട്ടയിൽ ട്രേഡേഴ്സിലേക്ക് പ്ലാസ്റ്റിക് ബാരലുകളും കാനുകളുമായി വരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ടിഎൻ 33 എക്സ് -5656 ടൊയോട്ട ലോറിയാണ് അപകടത്തിൽപെട്ടത്.
റോഡരികിലെ സംരക്ഷണ ഭിത്തിയും സമീപത്തുണ്ടായിരുന്ന പ്ലാവും തകർത്ത് 30 അടിയോളം താഴ്ചയിലുള്ള സ്വകാര്യ വ്യക്തിയുടെ പറന്പിലേക്കാണ് ലോറി വീണത്. മുൻഭാഗം തകർന്ന ലോറിയിൽ നിന്നു പുറത്തേക്ക് തെറിച്ചുവീണാണ് നാലുപേർക്കും പരിക്കേറ്റത്. ലോറിയിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പറന്പിലാകെ ചിതറി വീണനിലയിലാണുള്ളത്. ശ്രീകണ്ഠപുരം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.