വര്‍ക്കലയില്‍ പെണ്‍കുട്ടിക്ക് നേരെ അന്യസംസ്ഥാന തൊഴിലാളിയുടെ ആക്രമണം

വര്‍ക്കലയില്‍ റോഡിലൂടെ നടന്നുപോയ പെണ്‍കുട്ടിക്കുനേരെ വധശ്രമം. തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിലെ ഒന്നാംവര്‍ഷ ഹിസ്റ്ററി ബിരുദ വിദ്യാര്‍ത്ഥിനി ധന്യയെ അന്യസംസ്ഥാന തൊഴിലാളി ചുറ്റികകൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റ പെണ്‍കുട്ടിയെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് മക്കാറാമാണ് വിദ്യാര്‍ത്ഥിക്കുനേരെ വധശ്രമത്തിന് മുതിര്‍ന്നത്. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

ബുധനാഴ്ച രാവിലെയാണ് സംഭവം. കോളേജില്‍ പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയ ധന്യയെ പിന്നിലൂടെ വന്ന മക്കാറാം ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടി ഉറക്കെ കരഞ്ഞുകൊണ്ട് ഓടിയപ്പോള്‍ പുറകെയെത്തി രണ്ടുപ്രാവശ്യം കൂടി മക്കാറാം അടിച്ചു. തുടര്‍ന്ന് അതുവഴിവന്ന ബൈക്ക് യാത്രികനെ കണ്ട്, പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.

പുത്തന്‍ചന്തയ്ക്ക് സമീപം തടിമില്ലിലെ തൊഴിലാളിയാണ് മക്കാറാം. കുടുംബത്തോടൊപ്പമാണ് ഇയാള്‍ താമസിക്കുന്നത്. കുറച്ചുദിവസങ്ങള്‍ക്കു മുമ്പ് ഇയാള്‍ വീട്ടുകാരെ സ്വദേശത്തേക്ക് തിരികെ അയച്ചിരുന്നു. എന്നാല്‍ ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. അതേസമയം അക്രമിയെ മുമ്പെങ്ങും കണ്ടിട്ടില്ലെന്ന് പെണ്‍കുട്ടിയും പറയുന്നു.

മക്കാറാമിനെതിരെ വധശ്രമത്തിനെതിരെ കേസെടുത്തതായും ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം പരിശോധിക്കുന്നുണ്ടെന്നും വര്‍ക്കല പൊലീസ് പറഞ്ഞു .

error: Content is protected !!