കേരളത്തിലെ ട്രെയിനുകളുടെ വൈകിയോട്ടം 6 മാസംകൂടി തുടരും
സംസ്ഥാനത്ത് ട്രെയിനുകളുടെ വൈകിയോട്ടം കുറഞ്ഞത് ആറു മാസമെങ്കിലും തുടരും. വെള്ളിയാഴ്ച ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ. കുൽശ്രേസ്തയുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്തെ റെയിൽപാതകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കേണ്ടതുണ്ട്. നൂറു കിലോമീറ്റർ ദൂരത്തിലുള്ള റെയിലുകളുടെ അറ്റകുറ്റപ്പണികളാണ് ഇപ്പോൾ നടന്നു വരുന്നത്. സ്ഥിരം യാത്രക്കാരുടെ അസൗകര്യം പരമാവധി കുറയ്ക്കുന്ന തരത്തിലാണ് ഇപ്പോൾ പണികൾ ക്രമീകരിച്ചിരിക്കുന്നത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാൻ കുറഞ്ഞത് ആറു മാസമെങ്കിലും വേണ്ടി വരുമെന്ന് അദ്ദേഹം എംപിമാരെ അറിയിച്ചു.
സ്ഥലം ഏറ്റെടുത്തു ലഭിക്കുന്നതിലുള്ള കാലതാമസം മൂലമാണ് പാത ഇരട്ടിപ്പിക്കൽ വൈകുന്നത്. കോട്ടയത്ത് കുറുപ്പന്തറ മുതൽ ഏറ്റുമാനൂർ വരെയുള്ള ഇരട്ടിപ്പിക്കൽ ഏപ്രിലിൽ പൂർത്തിയാകും. എന്നാൽ ഏറ്റുമാനൂർ- ചിങ്ങവനം ഭാഗത്തെ ഇരട്ടിപ്പിക്കൽ 2020 ഓടെ മാത്രമേ പൂർത്തിയാക്കാൻ സാധിക്കുകയുള്ളുവെന്നും ജനറൽ മാനേജർ അറിയിച്ചു.
റെയിൽവേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വിളിച്ചു കൂട്ടിയ യോഗത്തിൽ ഭൂരിഭാഗം എംപിമാരും പങ്കെടുത്തില്ല. ജോസ് കെ. മാണി, കെ.സി. വേണുഗോപാൽ, എം.കെ. രാഘവൻ, ആന്േറാ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, പി.വി. അബ്ദുൾ വഹാബ് എന്നീ എംപിമാരാണ് യോഗത്തിൽ പങ്കെടുത്തത്.