കണ്ണൂരിൽ ഹർത്താൽ തുടങ്ങി
എബി.വി.പി പ്രവർത്തകന്‍ ശ്യാം പ്രസാദിന്‍റെ കൊലലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരിൽ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട ശ്യാംപ്രസാദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും. കേസിൽ തലപ്പുഴ പൊലീസിന്റെ പിടിയിലായ നാല് പേരെ ഇന്ന് കൂത്തുപറമ്പിലെത്തിക്കും.
ഇവരുപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂരിലെത്തിച്ച ശേഷമാകും അറസ്റ്റ് രേഖപ്പെടുത്തുക. ശ്യാമപ്രസാദിനെ ബൈക്ക് തടഞ്ഞു നിർത്തി മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. വെട്ടേറ്റു സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. എന്നാൽ വരാന്തയിൽ വെട്ടി വീഴ്ത്തുകയായിരുന്നു. സമീപത്തു തൊഴിലുറപ്പു ജോലിയിൽ ഏർപ്പെട്ടിരുന്നവർ ഓടിയെത്തിയെങ്കിലും ആയുധം കാണിച്ചു വിരട്ടി. പിന്നീട് കാറിൽ അക്രമികൾ രക്ഷപ്പെടുകയായിരുന്നു. കൂത്തുപറമ്പ് സഹകരണ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ശ്യാമപ്രസാദ് മരിച്ചു.