നോട്ട്നിരോധനം കടക്കെണിയിലാക്കി : വ്യാപാരിബി ജെ പി ഓഫീസിലെത്തി ആത്മഹത്യക്ക് ശ്രമിച്ചു
ഉത്തരാഖണ്ഡിൽ നോട്ട്നിരോധനത്തെ തുടർന്ന് കടക്കെണിയിലായ ബിസിനസുകാരൻ ബിജെപി ഓഫീസിലെത്തി മന്ത്രിക്കു മുന്നിൽ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. ഡെറാഡൂണിലെ ബിജെപി ഓഫീസിൽ ഉത്തരാഖണ്ഡ് കൃഷി മന്ത്രി സുഭോധ് ഉനിയൽ ജനസമ്പർക്ക പരിപാടി നടത്തുന്നതിനിടെയായിരുന്നു സംഭവം.
കാത്ഗോഡം നയി കോളനി സ്വദേശിയായ ബിസിനസുകാരൻ പ്രകാശ് പാണ്ഡെയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. ചരക്കുലോറിയിൽ സാധനങ്ങൾ കടത്തുന്ന ബിസിനസായിരുന്നു പാണ്ഡെയുടേത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട്നിരോധനം പ്രഖ്യാപിച്ചതോടെ ബിസിനസ് നഷ്ടത്തിലായെന്ന് ഇദ്ദേഹം പറയുന്നു. കടക്കെണിയിലായ തന്റെ വായ്പകൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ധനമന്ത്രി അരുൺ ജയ്റ്റ്ലിക്കും ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്കും കത്തെഴുതിയിരുന്നു. എന്നാൽ നടപടിയൊന്നും ഉണ്ടായില്ല- ഇദ്ദേഹം മന്ത്രിയോട് വിശദീകരിച്ചു.
തന്റെ കഥ മന്ത്രിക്കു മുന്നിൽ വിവരിക്കുന്നതിനിടെ പാണ്ഡെ കുഴഞ്ഞു വീണു. ഉടൻതന്നെ ബിജെപി പ്രവർത്തകർ മന്ത്രിയുടെ കാറിൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാണ്ഡെ അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറയുന്നു. ബിജെപി ഓഫീസിൽ എത്തുന്നതിനു മുമ്പായിരിക്കാം പാണ്ഡെ വിഷം കഴിച്ചതെന്നാണ് സംശയിക്കുന്നത്.