ശ്രീജിത്ത് മുഖ്യമന്ത്രിയെ കണ്ടു: സമരം തുടരുമെന്ന് ശ്രീജിത്ത്
സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് 766 ദിവസമായി തുടരുന്ന സമരം തുടരുമെന്ന് നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്ത്. മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒപ്പമുണ്ടെന്ന മുഖ്യമന്ത്രിയുടെ മറുപടിയിൽ താൻ സമരം അവസാനിപ്പിക്കില്ലെന്നും മരണംവരെ സമരം ചെയ്യുമെന്നുമാണ് ശ്രീജിത്തിന്റെ നിലപാട്.
സിബിഐ അന്വേഷണത്തിൽ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നാണു മുഖ്യമന്ത്രി പറയുന്നത്. ആരോപിതരായ പോലീസ് ഉദ്യോഗസ്ഥർ കോടതിയിൽനിന്നു സ്റ്റേ നേടിയാതിനാൽ അവർക്കെതിരേ നടപടിക്കു സാധിക്കില്ല. സർക്കാർ ചെയ്യേണ്ട കാര്യങ്ങളെല്ലാം സർക്കാർ കൃത്യമായി ചെയ്തു. ഇനി കോടതിയെ സമീപിക്കുന്ന കാര്യത്തിൽ കക്ഷി ചേരുകയോ സഹായിക്കുകയോ ചെയ്യാമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്നും ശ്രീജിത്ത് മാധ്യമങ്ങളോടു പറഞ്ഞു.
മുഖ്യമന്ത്രി നേരിട്ട് വിളിച്ചതനുസരിച്ചാണ് ശ്രീജിത്തിനെ അദ്ദേഹത്തെ കണ്ടത്. സഹോദരൻ ശ്രീജീവിന്റെ കസ്റ്റഡിമരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ശ്രീജിത്ത് സമരം നടത്തുന്നത്.